രാജാക്കാട്: സ്വത്തു തർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ മൂത്ത സഹോദരൻ ഉൾപ്പെടെ രണ്ട് പേരെ ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റുമരിച്ച മുണ്ടോം കണ്ടത്തിൽ റെജി മോന്റെ (52) സഹോദരൻ സജീവൻ (58), സജീവന്റെ മകളുടെ ഭർത്താവ് ശ്യാം മോഹൻ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സജീവന്റെ മകൻ ഹരികൃഷ്ണനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട റെജിമോന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഹരികൃഷ്ണനു വേണ്ടി പൊലീസ് തിരച്ചിൽ
ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം റെജിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ട റെജിയുടെ വീട്ടിൽ ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. പത്ത് വർഷത്തിൽ അധികമായി സജിവനും റെജി മോനും തമ്മിൽ സ്വത്തു തർക്കം ഉണ്ടായിരുന്നു. പൂപ്പാറയിൽ റെജിമോന് കുടുംബ സ്വത്തായി ലഭിച്ച കെട്ടിടത്തെ
ചൊല്ലിയായിരുന്നു തർക്കം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം സജീവന്റെ മരുമകൻ ശ്യാം മോഹനും റെജി മോനും തമ്മിൽ വാക്കു തർക്കം ഉണ്ടായി. തുടർന്ന് ചൊവ്വാഴ്ച പകൽ റെജി മോനും ബന്ധുക്കളും ചേർന്ന് ശ്യാം മോഹനെ
മർദ്ദിച്ചു. ഇതറിഞ്ഞ സജീവനും മകൻ ഹരികൃഷ്ണനും ശ്യാം മോഹനോടൊപ്പം ചൊച്ചാഴ്ച വൈകിട്ട് ഏഴരയോടെ റെജിമോന്റെ വീട്ടിലെത്തി. ഈ സമയം റെജിമോന്റെ മരുമകനും മറ്റു ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നു. വാക്കേറ്റത്തിനിടയിൽ ശ്യാം
മോഹനും സജീവനും മർദ്ദനമേറ്റു. ശ്യാം മോഹൻ ബോധം കെട്ട് നിലത്തു വീണതോടെ കൈയിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് സജീവൻ റെജിമോന്റെ കഴുത്തിനും നെഞ്ചിനും വെട്ടി. തടയാൻ ശ്രമിച്ച റെജിമോന്റെ മകളുടെ ഭർത്താവ് സ്റ്റെബിന്റെ മുഖത്തും തലയിലും വെട്ടേറ്റു. അതിനു ശേഷം സജീവനും മകനും
റെജിമോന്റെ വീട്ടിൽ നിന്നും ഇറങ്ങി പോയി. റെജിമോന്റെ ഭാര്യയുടെയും
ബന്ധുക്കളുടെയും നിലവിളി കേട്ട് അയൽക്കാർ ചേർന്ന് ഇരുവരെയും
രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തും മുമ്പെ റെജിമോൻ മരിച്ചു. മാരകമായി പരിക്കേറ്റ സ്റ്റെബിനെ ഏറണാകുളത്തെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാം മോഹനെ ആശുപത്രിയിൽ
നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റെജിമോനെ വെട്ടിയത് ആരാണെന്ന്
അറിയില്ലെന്നാണ് ശ്യാംമോഹൻ പൊലീസിനോട് പറഞ്ഞിരുന്നത്. ശാന്തമ്പാറ സി.ഐ ടി.ആർ. പ്രദീപ് കുമാർ, എസ്.ഐമാരായ വി. വിനോദ് കുമാർ, കെ.പി രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.