അതിർത്തി മണ്ഡലമായ മഞ്ചേശ്വരം പിടിക്കാനും നിലനിറുത്താനും മുന്നണികൾ കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ പ്രചാരണം ചൂടുപിടി
ച്ചു. സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കാണാൻ ഗോദയിലിറങ്ങുകയും മുന്നണി നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുകയും ചെയ്തതോടെ വീറും വാശിയും ഏറിയിട്ടുണ്ട്. നവമി, വിജയദശമി പൂജകൾ കഴിയുന്നതോടെ മണ്ഡലത്തിൽ പ്രചാരണങ്ങൾക്ക് ചൂടേറും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനും എൻ.ഡി.എ സ്ഥാനാർത്ഥിയായി രവീശ തന്ത്രി കുണ്ടാറും ഇടതുമുന്നണി സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാകമ്മറ്റി അംഗം ശങ്കർ റൈയും മത്സരരംഗത്ത് സജീവമായ മണ്ഡലത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ഉറപ്പിച്ചു മണ്ഡലം പിടിക്കുകയെന്ന തന്ത്രമാണ് മൂന്ന് മുന്നണിയും പയറ്റുന്നത്. വികസനവും ആചാരവും അനുഷ്ഠാനവും വിശ്വാസവും തന്നെയാണ് തീപാറുന്ന പോരാട്ടത്തിൽ വിഷയമാകുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടികളും യു.ഡി.എഫും മാറിമാറി വിജയിച്ചിട്ടുള്ള മഞ്ചേശ്വരം കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത് പിടിച്ചെടുക്കാനാണ് ബി.ജെ.പി പൊരുതുന്നത്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് യു.ഡി.എഫിലും എൻ.ഡി.എയിലും ഉരുണ്ടുകൂടിയിരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ മഞ്ഞുരുക്കാൻ പാർട്ടിനേതാക്കളുടെ ഇടപെടൽ സഹായിച്ചെങ്കിലും അതിന്റെ ആലസ്യം നീങ്ങിയിട്ടില്ല. ഇതിനിടയിൽ ബഹുദൂരം മുന്നോട്ടു പോകാൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് സാധിക്കുകയും ചെയ്തു. വൈവിധ്യങ്ങളുടെ മണ്ഡലമായ മഞ്ചേശ്വരം ആരുടെയും ഉരുക്കുകോട്ടയൊന്നുമല്ല. ഭാഷ ന്യൂനപക്ഷ വോട്ടുകൾ ആദ്യകാലങ്ങളിൽ വിജയങ്ങളെ സ്വാധീനിച്ചിരുന്നുവെങ്കിലും അടുത്ത കാലത്തെ തിരഞ്ഞെടുപ്പുകളിലൊന്നും അത് പ്രതിഫലിച്ചിരുന്നില്ല. എന്നാൽ മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ തന്നെയാണ് ബി.ജെ.പി വോട്ട് ബാങ്ക്.
ഐക്യകേരള രൂപീകരണത്തിന് ശേഷം നടന്ന ആദ്യത്തെ നാല് തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രരായി മത്സരിച്ച കന്നഡ സമിതി സ്ഥാനാർത്ഥികളെ നിയമസഭയിൽ എത്തിച്ച മണ്ഡലം 1970 ലെ തിരഞ്ഞെടുപ്പ് മുതലാണ് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ തുണച്ചു തുടങ്ങിയത്. സ്വതന്ത്രരായ എം.ഉമേഷ് റാവുവും കല്ലിഗേ മഹാബല ഭണ്ഡാരി രണ്ടുതവണയും കേരള നിയമസഭ കണ്ടത് ഭാഷാ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയായിരുന്നു.1970 ലാണ് സി.പി.ഐയുടെ എം.രാമപ്പ മാസ്റ്റർ മണ്ഡലം സ്വന്തമാക്കിയത്. കന്നഡ സമിതിയുടെ പിന്തുണയോടെ മത്സരിച്ച യു.പി.കുനിക്കുല്ലായയെ 1195 വോട്ടിന് മറികടന്നാണ് മണ്ഡലം കമ്മ്യൂണിസ്റ്റ് പാർട്ടി പിടിച്ചത്. 77 ൽ ബി.എൽ. ഡി സ്ഥാനാർത്ഥി എച്ച്.ശങ്കര ആൾവയെ 4600 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ചാണ് മണ്ഡലം രാമപ്പ മാസ്റ്റർ നിലനിറുത്തിയത്. തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പുകളിലും ഡോ.എ.സുബ്ബറാവുവിലൂടെ സി.പി.ഐ മഞ്ചേശ്വരത്ത് വെന്നിക്കൊടി പറിച്ചു.1980 ൽ ലീഗിന്റെ കന്നിക്കാരനായി എത്തി കനത്ത ഭീഷണി ഉയർത്തിയ ചെർക്കളം അബ്ദുള്ളയെ വെറും156 വോട്ടിന് അട്ടിമറിച്ചാണ് സുബ്ബറാവു വിജയിച്ചത്.
1987 മുതൽ നാല് തവണ മണ്ഡലം ചെർക്കളം അബ്ദുള്ളയുടെ കുത്തകയായിരുന്നു. എന്നാൽ കഴിഞ്ഞ ആറു തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഇവിടെ രണ്ടാംസ്ഥാനത്താണ്. വെറും 89 വോട്ടിനാണ് കഴിഞ്ഞ തവണ ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ ലീഗിലെ പി.ബി.അബ്ദുൽ റസാഖിനോട് പരാജയപ്പെട്ടത്. അതാണ് നിയമപോരാട്ടത്തിന് വഴിവെച്ചത്. 2011 ലും 2016 ലും മണ്ഡലത്തിൽ നിന്ന് വിജയിച്ചത് പി.ബി.അബ്ദുൾ റസാഖ് ആയിരുന്നു. 2006 ൽ കരുത്തനായ ചെർക്കളം അബ്ദുള്ളയെ 4829 വോട്ടിന് അട്ടിമറിച്ച് സി.പി.എമ്മിലെ സി.എച്ച് .കുഞ്ഞമ്പു നിയമസഭയിലെത്തി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി 11000 വോട്ടിന്റെ ഭൂരിപക്ഷം മഞ്ചേശ്വരത്ത് നേടിയിരുന്നു. കേവലം മാസങ്ങൾക്ക് ശേഷം വന്നെത്തിയ ഉപതിരഞ്ഞെടുപ്പിൽ 'ടൈറ്റ് ഫൈറ്റാണ് "തുളുനാടൻ മണ്ണിൽ നടക്കുന്നത്.