koodathayi-murder-case

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയിൽനിന്ന് പൊലീസിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയയെയും കൊലപ്പെടുത്തി ഇവരുടെ പേരിലുളള സ്വത്ത് തട്ടാൻ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് ജോളി മൊഴി നൽകിയെന്ന വിവരം പുറത്തുവന്നു. ഷാജുവിനെ രണ്ടാമത് വിവാഹം ചെയ്തശേഷം സക്കറിയയുമായി അടുത്തബന്ധം ജോളി പുലർത്തിയിരുന്നു.

സക്കറിയയുടെ രണ്ട് മക്കളിൽ ഒരാളാണ് ഷാജു. ഷാജുവിനെ കൂട്ടുപിടിച്ച് സക്കറിയയുടെ സ്വത്തിന്റെ വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ റോജോ നൽകിയ പരാതിയെ തുടർന്ന് പദ്ധതികൾ ഓരോന്നായി പൊളിയുകയായിരുന്നു. ജോളിയെയും രണ്ട് കൂട്ടുപ്രതികളേയും കസ്റ്രഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ന് അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. മൂന്ന് പേരെയും 5 ദിവസത്തേക്ക്കൂടി കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം ഇന്നുതന്നെ കോടതിയിൽ ഹർജി നൽകും. ഇക്കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും.

പിതാവിന്റെയും മാതാവിന്റെയും മരണത്തിൽ സംശയം തോന്നിയ റോജോവിന്റെ മൊഴി എടുക്കൽ ഇന്നും തുടരുകയാണ്. രാവിലെ എട്ടരമുതൽ വടകര റൂറൽ എസ്.പി ഓഫീലാണ് മൊഴി എടുക്കുന്നത്. പൊന്നാമറ്റത്തെ ദുരൂഹ മരണങ്ങൾക്കുശേഷം താനോ തന്റെ സഹോദരിയോ അവിടെ നിന്ന് ഭക്ഷമോ വെള്ളമോ കഴിയ്‌ക്കാറില്ലായിരുന്നുവെന്ന് റോജോ തോമസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു റോജോ തോമസ് പൊലീസിൽ മൊഴി നൽകി. നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ നൽകിയ മൊഴിയിൽ പറയുന്നു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് റോജോ താമസിച്ചിരുന്നത്.

ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണിൽ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നൽകിയ മൊഴി. ലിറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാൻ ശ്രമിച്ചതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതിനിടെ ഷാജുവിന്റെ ആദ്യ ഭാര്യ മരിച്ച സിലിയുടെ സ്വർണാഭരണങ്ങൾ എവിടെ എന്ന ചോദ്യം ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്. 40 പവനോളം സ്വർണാഭരണങ്ങൾ സിലിയുടെ പക്കൽ ഉണ്ടായിരുന്നെന്നാണ് ബന്ധു സേവ്യർ പറയുന്നത്. സിലിയുടെ മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ ഊരിമാറ്റി ഷാജുവിനെ ആശുപത്രി ജീവനക്കാർ ഏൽപ്പിച്ചിരുന്നതായും പറയുന്നു.

എന്നാൽ ആഭരണങ്ങൾ പള്ളിയിലെ കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചെന്നാണ് ഷാജു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. പള്ളിയിലെ കാണിക്ക വഞ്ചിയിൽ ഇത്രയും സ്വർണം ഉണ്ടായിരുന്നു എങ്കിൽ സ്വാഭാവികമായും അത് ഇടവകയിൽ ചർച്ചയാവുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുമില്ല. സ്വർണം ഇപ്പോഴും ഷാജുവിന്റെയും ജോളിയുടേയും കസ്റ്റഡിയിലാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ജോളി തന്റെമേൽ സമ്മർദ്ദം ചെലുത്തിയതായും റോജോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കേസിൽ പ്രതികളുടെ കസ്റ്റഡി കോടതി നീട്ടിയിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കൂടിയാണ് പ്രതികളുടെ കസ്റ്റഡി നീട്ടിയിരിക്കുന്നത്. വെള്ളിയാഴ്ച നാല് മണി വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. പ്രതികളിൽ എല്ലാവരുടെയും ജാമ്യാപേക്ഷ ഈ മാസം 19ന് പരിഗണിക്കും. അന്വേഷണം കോയമ്പത്തൂരിലേക്കും നീട്ടണം എന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. പ്രജികുമാർ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നുമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണീ ആവശ്യം. അതിനിടെ പൊലീസിനെ കുറിച്ച് തങ്ങൾക്ക് പരാതിയില്ലെന്ന് പ്രതികൾ അറിയിച്ചു. തങ്ങൾക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഇല്ലെന്നും പ്രതികൾ കോടതിയോട് പറഞ്ഞു. പ്രതികളിൽ ഒരാളായ പ്രജികുമാറിന് തന്റെ ഭാര്യയുമായി സംസാരിക്കാൻ 10 മിനിറ്റ് സമയം കോടതി നൽകിയിരുന്നു.