കോഴിക്കോട്: കോയമ്പത്തൂർ സ്വദേശിയായ സ്വർണ വ്യാപാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് നാദാപുരം അരൂർ ചാൽപറമ്പത്ത് റഫീഖ് (38)ആണ് പിടിയിലായത് .

നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘത്തിൻെറ സഹായത്തോടെ തമിഴ്‌നാട് പോത്തനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷ് എന്നയാളുടെ മൊബൈൽ ഫോൺ പ്രതി കൈക്കലാക്കുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ വിലവരുന്നതാണ് മേഷ്ടിക്കപ്പെട്ട ഫോൺ.

സമാനമായ കേസിൽ കോഴിക്കോട് കസബ സ്റ്റേഷനിൽ അറസ്‌റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി ഒരു മാസത്തിനുള്ളിൽ ആണ് വീണ്ടും പിടിയിലാകുന്നത്. നോർത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസിസുമായി ചേർന്നു നടത്തിയ അനേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. പോത്തനൂർ സബ് ഇൻസ്പെക്ടർ ശിവചന്തിരൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു .
അനേഷണ സംഘത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷാലു എം, പ്രപിൻ കെ ,ഹാദിൽ കുന്നുമ്മൽ തമിഴ്‌നാട് പൊലീസിലെ സെന്തിൽകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.