പദ്ധതി ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക്

ആയാസരഹിതമായ പഠനം

നൂതന സാങ്കേതിക രീതിയുപയോഗിച്ചുള്ള പഠനം

ഒരേ സമയം എല്ലാവരിലുമെത്തുന്ന ക്ലാസ്

കോഴിക്കോട്: കണക്ക് കഷ്ടപാടായിരുന്ന പഴകാലം പോയി. മധുരമായി മാറിയ ഗണിതം ഇനി ഉല്ലസിച്ച് പഠിക്കാം. ഒന്ന്, രണ്ട് ക്ലാസുകളില്‍ വിദ്യാര്‍ഥികളില്‍ ഗണിതപഠനം രസകരവും താല്പര്യപൂര്‍വവുമാക്കുന്നതിനാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഉല്ലാസഗണിതം പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിതശാസ്ത്രത്തില്‍ മികവ്പുലര്‍ത്താന്‍ കഴിയുംവിധം ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യാന്ത്രികമായ പഠനമല്ല, പഠിക്കുന്നത് മനസിലാക്കി പഠിക്കുക എന്നതിലേക്ക് പാഠ്യരീതി മാറും. ഒരു വിദ്യാലയത്തില്‍ ക്ലാസെടുക്കുമ്പോള്‍ സമാനമായി ജില്ലയിലേയോ വിദ്യാഭ്യാസ ജില്ലയിലേയോ സ്‌കൂളുകളില്‍ പ്രസ്തുത വിഷയം പഠിക്കാന്‍ കഴിയുംവിധം ക്രോഡീകൃത രൂപത്തിലുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ചുള്ള നൂതനരീതിയിലേക്ക് വിദ്യാഭ്യാസ മേഖല മാറികൊണ്ടിരിക്കുകയാണ്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ സമഗ്ര പരിഷ്‌കാര പ്രക്രിയ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു.

"വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വിദ്യാലയങ്ങളിലും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക പഠന ഉപകരണങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്" - മന്ത്രി എകെ ശശീന്ദ്രൻ

#ജില്ലയിൽ തുടക്കമായി

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. മന്ത്രി എകെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി ടി ഷാജി പദ്ധതി വിശദീകരിച്ചു. ഗണിതകിറ്റ് വിതരണോദ്ഘാടനം മുഖ്യാതിഥിയായ ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ പി ഇസ്മയില്‍, ലീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജ രമേശന്‍, ടി സന്തോഷ്‌കുമാര്‍, ഡയറ്റ് ലക്ചറര്‍ കെ എം സോഫിയ, പി ടി എ പ്രസിഡന്റ് പി കെ ഷാജി, സ്റ്റാഫ് പ്രതിനിധി കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്‌കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം കെ മോഹന്‍കുമാര്‍ സ്വാഗതവും ഇച്ചന്നൂര്‍ എയുപി സ്‌കൂള്‍ പ്രധാനദ്ധ്യാപിക ബി ഗീതാകുമാരി നന്ദിയും പറഞ്ഞു.