കൽപ്പറ്റ: വയനാടിന് അനുവദിച്ച 11 'കനിവ്' 108 ആംബുലൻസുകൾ സി.കെ ശശീന്ദ്രൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. മൂന്ന് ആംബുലൻസുകൾ കൂടി ഉടൻ വയനാട്ടിലെത്തും. മാനന്തവാടി ജില്ലാ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികൾ, കൽപ്പറ്റ ജനറൽ ആശുപത്രി, മീനങ്ങാടി, മേപ്പാടി സി.എച്ച്.സികൾ, അപ്പപ്പാറ, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്. അപകടങ്ങളിൽപ്പെടുന്നവരെ സൗജന്യമായി ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കാൻ സജ്ജമായ ആംബുലൻസുകളാണ് നിരത്തിലിറങ്ങുന്നത്. അപകട സ്ഥലങ്ങളിൽനിന്ന് ആശുപത്രികളിലേക്കുള്ള സേവനമാണ് ലഭ്യമാവുക. 108 എന്ന നമ്പറിലൂടെയും ആൻഡ്രോയ്ഡ് ആപ് വഴിയും സേവനം ലഭ്യമാവും. പ്രത്യേക സോഫ്റ്റ്‌വെയർ വഴി കോൾ സെന്ററിലെ കംപ്യൂട്ടറിലേക്കാണ് കോളുകൾ എത്തുക. മോണിറ്ററിൽ അപകടസ്ഥലം രേഖപ്പെടുത്തിയാൽ അതിനു തൊട്ടടുത്തുള്ള ആംബുലൻസ് തിരിച്ചറിയാനാകും. 30 മിനിറ്റിനകം സ്ഥലത്തെത്തുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷ്യനും ആംബുലൻസിലുണ്ടാകും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എം പാനൽ ചെയ്ത ആശുപത്രികളിലേക്കാണ് അപകടത്തിൽപ്പെടുന്നവരെ കൊണ്ടുപോവുന്നത്. എം.എൽ.എമാരായ ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കളക്ടർ എ.ആർ അജയകുമാർ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ഡി.എം.ഒ ഡോ. ആർ രേണുക, ഡി.പി.എം ഡോ. ബി അഭിലാഷ് തുടങ്ങിയവർ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു.