കാഞ്ഞിരപ്പള്ളി : പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളം ഉന്നതങ്ങളിലേക്ക് കുതിക്കുമ്പോഴും ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവാരത്തകർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നതായി മുൻ പി.എസ്.സി ചെയർമാനും കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലറുമായ ഡോ. കെ. എസ് രാധാകൃഷ്ണൻ പറഞ്ഞു. പ്രയാസമുളള കാര്യങ്ങൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പര്യാപ്തരാക്കാൻ ഇന്നത്തെ വിദ്യാഭ്യാസരീതികൾക്ക് കഴിയുന്നില്ല. മത്സരം മറ്റൊരൊളോടല്ല മറിച്ച് തന്നെ തന്നെ മൽസരക്ഷമമാക്കാനുളള ശ്രമമാണ് ഓരോ വിദ്യാർത്ഥിയും ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പെരുവന്താനം സെന്റ് ആന്റണീസ്‌കോളജിലെ ബിരുദധാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സെന്റ് ആന്റണീസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റവ.ഡോ. ആന്റണി നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. റാങ്ക് ജേതാവ് നിജിമോൾ ടി.ജോർജിന് സ്വീകരണവും, ബിരുദ തലത്തിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി. പ്രിൻസിപ്പൽ റ്റോമി ഡൊമിനിക് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജോളി ജോസഫ്, സെക്രട്ടറി ആന്റണി ജേക്കബ്, പി.ആർ.ഒ ജോസ് ആന്റണി, പി.ടി.എ പ്രസിഡന്റ് ഒ.എച്ച് ഷാജി, കോളേജ് യൂണിയൻ ചെയർമാൻ ബിനു വിജയൻ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ജോഗേഷ് കെ.കെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബോബി.കെ.മാത്യു നന്ദിയും രേഖപ്പെടുത്തി.