വൈക്കം : മാനം കറുത്താൽ രോഗികളുടെ മനസിൽ ആശങ്കനിറയും. മഴ എത്തിയാൽ പിന്നെ പറയേണ്ടതില്ലല്ലോ! വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ പരിവേദനമാണിത്. നിർമ്മാണത്തിലെ അപാകതയെ തുടർന്നാണ് പേവാർഡ് കെട്ടിടം ചോരുന്നത്. ഒരു കോടി നാൽപത് ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച പുതിയ പേവാർഡ് ശരിക്കും ആശുപത്രി അധികൃതർക്ക് വയ്യാവേലിയായെന്ന് പറയാം. 15 മുറികളാണ് പേവാർഡ് ബ്ലോക്കിൽ. ഒന്നും രണ്ടും നിലകൾക്ക് ഷെയ്ഡ് ഇല്ല. ഇതിനെ തുടർന്ന് ജനൽ വഴി പെയ്തു വെള്ളം മുറികളിൽ നിറയും. കെട്ടിടത്തിന്റെ സ്റ്റയർകേസിൽ നിന്നു വെള്ളചാട്ടത്തിന് സമാനമായാണ് വെള്ളം വരാന്തയിലേയ്ക്കു ഒഴുകിയിറങ്ങുന്നതെന്ന് രോഗികൾ പറയുന്നു.പേവാർഡ് ബ്ലോക്കിലെ ടൊയ്‌ലറ്റുകൾക്കൊന്നും വെന്റിലേഷൻ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. കെട്ടിടത്തിലെ ഫ്‌ളോറിൽ ആശുപത്രിക്ക് ചേരാത്ത തരത്തിൽ മിനുസമുള്ള ടൈലുകളാണ് ഇട്ടിരിക്കുന്നത്. ശരീരത്തിനു തളർച്ച ബാധിച്ചവരും മറ്റുമാണ് ആശുപത്രിയുടെ രണ്ടാം നിലയിൽ ചികിത്സയിലുള്ളത്. എന്നാൽ രോഗികൾക്കെത്താൻ ലിഫ്റ്ര് സംവിധാനമില്ല. പേവാർഡിൽ താമസിക്കുന്നവർക്ക് മുറികളിൽ എത്തി ചികിത്സ ലഭ്യമാക്കാൻ സംവിധാനമില്ല. ഇതിനാൽ രോഗികൾ താഴെ എത്തണം.

 അതിദയനീയം

താലൂക്ക് ആയുർവേദ ആശുപത്രിയിലെ പഴയ വാർഡുകളും മഴയിൽ ചോർന്നൊലിക്കുകയാണ്. ഓട് വച്ച് വാർത്ത പഴക്കംച്ചെന്ന കെട്ടിടത്തിന് അറ്റകുറ്റപണി നടത്തിയിട്ടില്ല. ആശുപത്രിയിൽ മരുന്ന് സൂക്ഷിക്കുന്ന സ്റ്റോർ റൂമും ചോരുന്നതിനാൽ മരുന്നു മറ്റൊരിടത്തേയ്ക്ക് മാറ്റി. 50ഓളം രോഗികൾക്ക് താമസിച്ച് ചികിൽസ നേടാൻ കഴിയുന്ന ആശുപത്രിയിൽ 20 ബെഡുകളുള്ള ആശുപത്രിക്കുള്ള സ്റ്റാഫ് പാറ്റേണാണ് നിലവിലുള്ളത്.30 ബെഡുള്ള ആശുപത്രിയായി വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയെ അപ് ഗ്രേഡ് ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.

സർക്കാരിനെ സമീപിക്കും

ആശുപതി വികസന സമിതി യോഗത്തിൽ അസൗകര്യങ്ങൾ മൂലം രോഗികൾക്കുണ്ടാകുന്ന ദുരിതങ്ങൾ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ നഗരസഭ ചെയർമാൻ പി.ശശിധരനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. താലുക്ക് ആയുർവേദ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയെ സമീപിക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.

ഫോട്ടോ:നിർമ്മാണത്തിലെ അപാകതയെ തുടർന്ന് ചോർന്നൊലിക്കുന്ന വൈക്കം താലൂക്ക് ഗവൺമെന്റ് ആയുർവേദാശുപത്രിയിലെ പേവാർഡ്