kumari

കോട്ടയം: വൈക്കത്ത് സി.പി.ഒ റെജിമോനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ വൈക്കം ഉല്ലല പൂവം ഓണശേരിയിൽ അഖിലിന്റെ (ലെങ്കോ - 26) ഭാര്യയും അമ്മയും പൊലീസുകാരനെ കടിച്ചതായി കേസ്. പൊലീസ് കൺട്രോൾ റൂമിലെ സി.പി. ഒ അനൂപിനാണ് കടിയേറ്റത്. ഈ സംഭവത്തിൽ അഖിലിന്റെ അമ്മ കുമാരി (46), ഭാര്യ അപർണ (22) എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു.

തിങ്കഴാഴ്‌ച രാവിലെ പത്തരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. വൈക്കത്ത് വച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ ലെങ്കോയ്‌ക്ക് പരിക്കേറ്റിരുന്നു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുന്നതിനായി വൈക്കം സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ എത്തിയപ്പോഴാണ് അമ്മയും ഭാര്യയും ആക്രമിച്ചത്. തുടർന്ന് ഗാന്ധിനർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ അടക്കം എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. തുട‌ർന്ന് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.