പാലാ : കെ.എസ്.ആർ.ടി.സി.യുടെ പാലാ - കാഞ്ഞിരമറ്റം ബസ് സർവീസ് തുടങ്ങിയിട്ട് അൻപതാണ്ടുകൾ പിന്നിട്ടു. 1971 ൽ ആരംഭിച്ച സർവീസ് ഇന്നേവരെ മുടങ്ങിയിട്ടില്ല. യാത്രാക്ലേശം രൂക്ഷമായ സമയത്ത് മുത്തോലി, കൊഴുവനാൽ വഴി കാഞ്ഞിരമറ്റത്തെത്തുന്ന ബസിനെ ദിവസവും അലങ്കരിച്ചാണ് കാഞ്ഞിരമറ്റംകാർ പാലായിലേക്ക് വിടുന്നത്. 9 ട്രിപ്പുകളാണുള്ളത്.

ആദ്യ ട്രിപ്പ് രാവിലെ 5.30ന് കാഞ്ഞിരമറ്റം പളളി പരിസരത്തു നിന്നു ആരംഭിക്കും. അവസാന ട്രിപ്പ് രാത്രി 9.30 ന് പാലായിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരമറ്റം പള്ളി പരിസരത്ത് അവസാനിക്കും. ഡ്രൈവർക്കും കണ്ടക്ടർക്കും വിശ്രമിക്കാനും ഉറങ്ങാനുമുള്ള സൗകര്യം പള്ളി അധികൃതർ ചെയ്തു കൊടുത്തിട്ടുണ്ട്. കളക്ഷൻ കുറയുമ്പോൾ സർവീസ് നിറുത്താമെന്ന വ്യാമോഹവും വേണ്ട. കാഞ്ഞിരമറ്റംകാർ പിരിവിട്ട് കൂടുതൽ ടിക്കറ്റ് വാങ്ങി കളക്ഷൻ തുക ഉയർത്തും. ദിവസവും പതിനായിരത്തിലേറെയാണ് കളക്ഷൻ. ആയിരത്തിലേറെ യാത്രക്കാരാണ് ദിനംപ്രതി ബസിനെ ആശ്രയിക്കുന്നത്. ഒരു കൂട്ടം ആരാധകരുമുണ്ട്. ആരാധന മൂത്ത് ഇവർ ബസിൽ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് ബസിൽ യാത്രക്കാർ കയറേണ്ട ആവശ്യകതയും എഴുതിയിട്ടുണ്ട്. ഡ്രൈവർമാരായി ഹരിദാസും, സ്റ്റീഫനും കണ്ടക്ടർമാരായി രതീഷും, രാമചന്ദ്രനും ഇവരുടേയും ചങ്ക് ബസാണിത്. 16 രൂപയ്ക്ക് 16 കി.മീ അതാണ് പാലാ-കാഞ്ഞിരമറ്റം ബസ് സർവീസ്.