കോട്ടയം: ഇങ്ങനെപോയാൽ വൈകാതെ വേമ്പനാട്ടുകായൽ വെള്ളംവറ്റി ചെളിനിറഞ്ഞ് ചെടികൾ വളർന്ന് ചതുപ്പുനിലമാകും! പ്രളയത്തിൽ എക്കൽ വന്നടിഞ്ഞ് കായലിന്റെ ആഴംകുറഞ്ഞ പലയിടത്തും ചെടികൾ വളർന്നുതുടങ്ങിയെന്നാണ് രാജ്യാന്തര കായൽനില ഗവേഷണ കേന്ദ്രം കണ്ടെത്തിയത്. ചെടികൾ വളർന്നുകഴിഞ്ഞാൽ കായൽചതുപ്പു നിലമായി മാറും.

കൈയേറ്റം മൂലം കായൽ കൃത്യമായ പരിചരണമില്ലാതെ നാശത്തിലേയ്ക്ക് പോവുകയാണ്. മുൻപ് കായലിലെ ചെളികുത്തിയെടുത്ത് കുട്ടനാട്,​ അപ്പർകുട്ടനാട് മേഖലകളിലെ കർഷകർ മട കെട്ടുകയും പറമ്പുകളിൽ നിറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തകാലത്ത് എക്കൽ കുത്തിയെടുക്കുന്നത് കുറഞ്ഞു. എക്കൽ വന്നടിഞ്ഞ് കായലിന്റെ ആഴം ഏറെ കുറഞ്ഞു. കുട്ടനാട്ടിലെ പല പറമ്പുകളുടെയും അടിത്തട്ട് വെള്ളത്താൽ നിറഞ്ഞെന്നും കണ്ടെത്തിയിട്ടുണ്ട്. അടിക്കടി കായലിൽ നിന്ന് കുത്തിയെടുക്കുന്ന എക്കൽ ഇടാത്തത് മൂലം പറമ്പുകൾ താഴ്ന്നു. ഇത് കെട്ടിടങ്ങളെയും ബാധിക്കും. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുമ്പോഴും വേമ്പനാട്ട് കായലിന്റെ നിർഗമന മാർഗങ്ങളിൽ വെള്ളം എത്തുന്നില്ല.

 ഉപ്പ് 23 പി.പി.ടി വരെ

വേമ്പനാട്ട് കായലിലെ വെള്ളത്തിൽ ഉപ്പിന്റെ അളവ് മുൻപെങ്ങുമില്ലാത്തവിധം ഉയരുകയാണ്. മുൻപ് പരമാവധി 11 പി.പി.ടി (പാർട്‌സ് പെർ തൗസന്റ്) വരെയായിരുന്നു വൈക്കം ഭാഗങ്ങളിൽ ഉപ്പിന്റെ അളവ് . എന്നാൽ, കഴിഞ്ഞ ഫെബ്രുവരി, മാർച്ച് കാലങ്ങളിൽ ഇത് 23 വരെ ഉയർന്നു. കടൽ ജലത്തിലെ ഉപ്പിന്റെ അളവ് 33 പി.പി.ടി ആണ്.

സ്ഥിതി ഗൗരവതരം

ആഴംകുറഞ്ഞ ഭാഗങ്ങളിൽ ചെടികൾ വളരുന്നു

പ്രളയത്തിൽ എക്കലടിഞ്ഞ ഇടങ്ങളിൽ കൂടുതൽ

സൂര്യപ്രകാശം അടിയിലെത്തുന്നതാണ് കാരണം

 കായലിലെ ചെളികുത്തിയെടുത്ത് ആഴംകൂട്ടണം

 ഓരുവെള്ളത്തിൽ ഉപ്പിന്റെ അളവും കൂടി വരുന്നു

'' കായലിന് ഒരാൾപ്പൊക്കം പോലും ആഴമില്ലാത്ത സ്ഥലങ്ങളിൽ സൂര്യപ്രകാശം നേരിട്ട് അടിത്തട്ടുവരെ ലഭിച്ചതോടെയാണ് മണ്ണിലുണ്ടായിരുന്ന വിത്തുകൾ മുളച്ചത്. ഇത് ശുഭസൂചനയല്ല''

- ഡോ.കെ.ജി.പത്മകുമാർ, ഗവേഷണ കേന്ദ്രം