കോട്ടയം: ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. പാമ്പാടി സ്വദേശിയായ വിജീഷിനെ 2012ൽ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പാമ്പാടി വെള്ളൂർ മൈലാടിപ്പടി ഭാഗത്ത് തൊണ്ണനാംകുന്നേൽ വീട്ടിൽ ബാബു (49) കുറ്റക്കാരനാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും.
2012ലെ ഓണക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളൂർ കുന്നേൽപ്പീടിക ഭാഗത്ത് റോയൽ കിംഗ്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കൊല്ലപ്പെട്ട വിജീഷ് എത്തിയത്. അമ്മയോടും സഹോദരിയോടുമൊപ്പമെത്തിയ വിജീഷ് സുഹൃത്തായ രാജേഷിനൊപ്പം പ്രദേശത്തെ ചീട്ടുകളി കളത്തിലേയ്ക്കു പോകുകയായിരുന്നു. രാജേഷിന്റെ സഹോദരനെ തേടിയാണ് വിജീഷും രാജേഷും ഇവിടേയ്ക്കു പോയത്. ഇവിടെ എത്തിയപ്പോൾ, ഇരു കൂട്ടർ തമ്മിൽ തർക്കം നടക്കുന്നതാണ് കണ്ടത്. ഇവരെ പിടിച്ചു മാറ്റുന്നതിനായി വിജീഷ് ഇടയ്ക്കു കയറി. ഇതോടെ ബാബുവും വിജീഷും തമ്മിലായി തർക്കം. പിന്നീട്, ഉത്സവപ്പറമ്പിൽ വച്ചുണ്ടായ തർക്കത്തിനിടെ വിജീഷിനെ ബാബു കുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേയ്ക്ക് വിജീഷ് സ്വയം പിക്കപ്പ് വാൻ ഓടിച്ചു പോയെങ്കിലും വഴിയിൽ വച്ച് കുഴഞ്ഞു വീണു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിജീഷ് മരിക്കുകയായിരുന്നു. തുടർന്ന് പാമ്പാടി സി.ഐ ആയിരുന്ന, ഇപ്പോൾ വാകത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സാജു വർഗീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ അഡ്വ.ഗിരിജ ബിജു സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായി. ഈ കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കെ ബന്ധുവായ വില്ലേജ് ഓഫിസറെ കുത്തിക്കൊന്ന കേസിൽ ബാബുവിനെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജീവപര്യന്തം തടവിന് ബാബുവിനെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.