d

കണമല : കഞ്ചാവ് ലഹരിക്ക് കുറുക്ക് വഴി തേടി വിദ്യാർത്ഥികളെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. കണമല വാർഡംഗം അനീഷ് വാഴയിൽ ആണ് ലഹരിവസ്തുക്കളുമായി വിദ്യാ‌ർത്ഥികളെ പിടികൂടി എക്‌സൈസ് അധികൃതരെ അറിയിച്ചത്. താക്കീത് നൽകി വിദ്യാർത്ഥികളെ വിട്ടയച്ചു. ഇവർക്കായി കൗൺസിലിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ കിഴക്കൻ മേഖലയിലാണ് സംഭവം. അതിരാവിലെ നദീതീരത്ത് ചെറിയ തോതിൽ വെളുത്ത പുകപടലം ഉയരുന്നത് എന്താണെന്നറിയാൻ അനീഷ് ചെന്ന് നോക്കുമ്പോഴാണ് കുപ്പിയിൽ എന്തോ മിശ്രിതം കത്തിച്ച് പുക ശ്വസിക്കുന്ന വിദ്യാർത്ഥികളെ കണ്ടത്. അപ്പോൾ തന്നെ വിദ്യാർത്ഥികളെ തടഞ്ഞു വച്ച ഇദ്ദേഹം എക്‌സൈസ് അധികൃതരെ വിവരമറിയിക്കകുയായിരുന്നു. ഇതിനിടയിൽ ലഹരി അടങ്ങിയ ബാക്കി പൊതി വിദ്യാർത്ഥികൾ നദിയിലേക്ക് വലിച്ചെറിഞ്ഞു. എരുമേലി എക്‌സൈസ് റേഞ്ച് അധികൃതർ സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞയിടെ പമ്പ റോഡിൽ നിലക്കൽ ഭാഗത്ത് വെച്ച് എരുമേലിയുടെ കിഴക്കൻ മേഖലയിലെ ഒരു വിദ്യാർത്ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. എരുമേലിയിലും കിഴക്കൻ മലയോര പ്രദേശങ്ങളിലും വിദ്യാർത്ഥികളിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുകയാണ്. കഴിഞ്ഞയിടെ രാസനിർമ്മിത പശയും ജെല്ലും ഉപയോഗിച്ച് ലഹരിയുടെ പുക വിദ്യാർത്ഥി സംഘം ശ്വസിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.