പാലാ: മഹാകവി കുമാരനാശാനും പാലാ നാരായണൻനായർക്കും പാലായിൽ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യത്തിന് അനുകൂല നിലപാടുമായി നഗരസഭ. അടുത്ത കൗൺസിൽ യോഗം ഈ വിഷയം ചർച്ച ചെയ്യും. കുമാരനാശാനും പാലാ നാരായണൻനായർക്കും സ്മാരകം നിർമ്മിക്കുന്നതിൽ നഗരസഭ അലംഭാവം കാട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി ഫ്ലാഷ് കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പാലാ നഗരസഭ അനുകൂലമായി പ്രതികരിച്ചത്. പാലാ തെക്കേക്കര ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം കൗൺസിൽ യോഗം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. വർഷങ്ങളായി ഇതേ ആവശ്യവുമായി എസ്.എൻ.ഡി.പി യോഗം തെക്കേക്കര ശാഖ രംഗത്തുണ്ടെങ്കിലും നഗരസഭാ അധികൃതർ ഒരു പ്രതികരണത്തിന് പോലും തയാറായിരുന്നില്ല. അതേസമയം, പാലാ ളാലം പാലം ജംഗ്ഷന് മഹാകവി പാലാ നാരായണൻ നായരുടെ പേര് നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ പറഞ്ഞു.