കോട്ടയം : പ്രളയത്തിൽ മണൽ കയറി നികന്ന പമ്പാനദിയെ പൂർവ്വ സ്ഥിതിയിലെത്തിക്കാനുള്ള ശ്രമങ്ങൾ വർഷം ഒന്നുകഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മൈനർ ഇറിഗേഷൻ വകുപ്പിനാണ് ഇതിന്റെ ചുമതല. നദിയോട് ചേർന്ന് റോഡിന്റെ സംരക്ഷണഭിത്തി പ്രളയത്തിൽ തകർന്നിരുന്നു. കഴിഞ്ഞ സീസണിൽ മണൽചാക്ക് അടുക്കിയാണ് ഇവിടം സംരക്ഷിച്ചത്.അതിന്റെ സ്ഥാനത്ത് 284 മീറ്റർ നീളത്തിലും 7 മീറ്റർ ഉയരത്തിലുമുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം തുടങ്ങിയെങ്കിലും ഈ സീസണ് മുൻപ് പൂർത്തിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മണൽ നിറഞ്ഞ പമ്പാനദിയുടെ ആഴം വർദ്ധിപ്പിക്കാൻ 1.3 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ വലിയ ഉരുളൻ കല്ലുകൾ വന്നടിഞ്ഞതിനാൽ അതും നടപ്പായില്ല. നദിയിൽ വെള്ളം തടഞ്ഞു നിറുത്തുന്നതിന് ആവശ്യമായ തടയിണകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. മണൽ കുന്നുകൂടിയ മണപ്പുറം വൃത്തിയാക്കിയിട്ടുണ്ട്. നദിയിലേക്കുള്ള പടി കെട്ടുകളുടെ എണ്ണം ആറിൽ നിന്ന് 13 ആക്കി ഉയർത്തിയാണ് മണപ്പുറം നിരപ്പാക്കിയത്.
പമ്പയിൽ സ്ത്രീകൾക്കായി 64 മുറികളോടുകൂടിയ ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിൽ മൂന്ന് ബ്ലോക്കുകളിലായി ഉണ്ടായിരുന്ന 279 ടോയ്ലറ്റുകളുടെ അറ്റകുറ്റപണികളും പൂർത്തയായിട്ടുണ്ട്.
വിരിഷെഡിന് ആവശ്യക്കാരില്ല
ത്രിവേണി കൊച്ചുപാലം മുതൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് വരെ താൽക്കാലിക നടപന്തലും ത്രിവേണി വലിയ പാലം മുതൽ കൊച്ചു പാലം വരെ നദിക്കരയിൽ താൽക്കാലിക വിരിഷെഡും നിർമ്മിക്കുന്നതിന് ഇ - ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ക്വട്ടേഷൻ നൽകാതിരുന്നതിനാൽ പണി ആരംഭിക്കാൻ കഴിഞ്ഞില്ല.