പൊൻകുന്നം: തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ചെറുവള്ളി ദേവിക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ ഇന്ന് ഉദയാസ്തമയ പ്രാർത്ഥനാ യജ്ഞം നടത്തും. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി ഭക്തർക്ക് അനുകൂലമാകാനാണ് യജ്ഞം. കോടതി വ്യവഹാരങ്ങളിൽ അനുഗ്രഹമുണ്ടാകുന്നതിന് വഴിപാട് നടത്തുന്ന ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ കോവിൽ. ശബരിമല വിഷയത്തിൽ കോടതി നടപടികളുടെ എല്ലാഘട്ടത്തിലും പ്രയാർ ഇവിടെ പ്രാർത്ഥനയും വഴിപാടും നടത്തിയിരുന്നു.
സുപ്രീംകോടതി ഭരണഘടനാബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദുമൽഹോത്ര യുവതി പ്രവേശന വിഷയത്തിൽ സ്വീകരിച്ച നിഗമനങ്ങൾ അംഗീകരിച്ച് നിലവിലുള്ള ഉത്തരവ് റദ്ദാക്കി ഭക്തസമൂഹത്തെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രാർഥനായജ്ഞമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധി പിണറായി വിജയൻ സർക്കാർ ചോദിച്ചുവാങ്ങിയതാണ്. 2006 ജൂലായ് 28 ന് യംഗ് ലായേഴ്‌സ് ഫോറം യുവതി പ്രവേശം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി സമർപ്പിച്ചപ്പോൾ വി.എസ് സർക്കാർ ഹർജിക്ക് അനുകൂലമായ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകുകയായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഈ സത്യവാങ്മൂലം മാറ്റി നൽകിയെങ്കിലും തുടർന്നുവന്ന പിണറായി സർക്കാർ മുൻ ഇടതുസർക്കാരിന്റെ സത്യവാങ്മൂലം പുന:സ്ഥാപിച്ച് വിശ്വാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നു. ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന തന്റെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി കേസ് നടത്താൻ നടപടി സ്വീകരിച്ചപ്പോൾ സർക്കാർ ബോർഡ് പിരിച്ചുവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, പി.എൻ.ദാമോദരൻ പിള്ള, ജയകുമാർ കുറിഞ്ഞിയിൽ, ടി.പി.രവീന്ദ്രൻപിള്ള, അഡ്വ.അഭിലാഷ് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.