kummanam-

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സരിക്കാനെത്തിയതോടെ പാർട്ടിക്കുള്ളിൽ പിളർപ്പാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കുമ്മനത്തെ വെട്ടാൻ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സംഭവത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരൻ.

സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയത് മുരളീധരന്റെ ഇടപെടൽ കൊണ്ടല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുമ്മനം. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുന്ന സമയത്ത് മുരളീധരൻ വിദേശത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മുരളീധരൻ തന്റെ അടുത്ത സുഹൃത്താണെന്നും,​ പേര് വെട്ടി എന്ന് പറയുന്നവർ പാർട്ടിയിൽ പിളർപ്പുണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരാണെന്നും, അവർ നിരാശരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കേന്ദ്ര നേതൃത്വത്തിന് നൽകിയത് മൂന്ന് പേരുടെ പട്ടികയാണ്. അതിൽ ഒരാളെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സീറ്റും സ്ഥാനവും ലഭിച്ചില്ലെങ്കിലും പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കും'- കുമ്മനം പറഞ്ഞു.