കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിനുള്ള ടെണ്ടർ രേഖകളിൽ വൻ തിരിമറി നടത്തിയെന്ന് വിജിലൻസ് വ്യക്തമാക്കി. ഹെെക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്. ടെണ്ടർ രേഖകളിലടക്കം തിരുത്തൽ വരുത്തിയെന്നും വിജിലൻസ് ആരോപിച്ചു. ചെറിയാൻ വർക്കിയെന്ന കമ്പനി 42 കോടിക്കും ആർ.ഡി.എസ് 47.68 കോടിക്കുമാണ് പാലം നിർമാണത്തിനുള്ള ടെണ്ടർ ക്വോട്ട് ചെയ്‌തിരുന്നത്.
42 കോടി രേഖപ്പെടുത്തിയ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിനെ മറികടന്നാണ് 47 കോടി രേഖപ്പെടുത്തിയ ആർ.ഡി.എസ് കമ്പനിക്ക് കരാർ നൽകിയതെന്നാണ് കണ്ടെത്തൽ. എന്നാൽ പിന്നീട് ഇതിൽ അധികമായി തിരുത്തൽ വരുത്തി ആർ.ഡി.എസ് കമ്പനിക്ക് 13.43 ശതമാനം ഇളവ് നൽകി 41 കോടിയാക്കി കാണിച്ചുവെന്നും സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ (വിജിലൻസ്) എ.രാജേഷ് കോടതിയെ അറിയിച്ചു.
ഇതിനുപിന്നിൽ കിറ്റ്‌കോയിലെയും ആർ.ബി.ഡി.സി.കെയിലേയും ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തൽ. ടെണ്ടർ രജിസ്‌റ്ററിൽ അടക്കം തിരുത്തൽ വരുത്തിയിട്ടുണ്ട്. ഇതിൽ കയ്യക്ഷരം വ്യത്യസ്‌തമാണ്. ആർ.ബി.സി.ഡി.കെ കരാറുകാരനും കിറ്റ്‌കോ ഉദ്യോഗസ്ഥനുമാണ് ഇതിന് പിന്നിലെന്നും വിജിലൻസാണ് അറിയിച്ചത്. പ്രകടമായ വ്യത്യാസമാണ് രജിസ്റ്ററിൽ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു.