mammootty-thesni-khan

മലയാളത്തിൽ നിത്യഹരിത നായകന്മാർ അനവധിയാണ്. എന്നാൽ നായികമാരുടെ കാര്യത്തിൽ അങ്ങനെയല്ല, വളരെ ചുരുക്കം പേരെയുള്ളൂ അങ്ങനെ നിത്യഹരിത നായികമാർ എന്ന് പറയാവുന്ന തരത്തിൽ. നായികയല്ലെങ്കിലും മലയാളസിനിമയിലെ നിത്യഹരിതയായ അഭിനേത്രി തന്നെയാണ് തെസ്‌നി ഖാൻ. മിമിക്രി കലാരംഗത്തു നിന്നും മലയാളസിനിമയിലേക്ക് കടന്നുവന്ന തെസ്‌നി, തന്റെ അഭിനയ ജീവിതത്തിൽ 30 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

അഭിനയരംഗത്ത് സജീവമാണെങ്കിലും ആത്മീയകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നയാൾ കൂടിയാണ് തെസ്‌നി പറയുന്നു. എന്നാൽ മമ്മൂട്ടിയുമായി കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷം മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് താൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങയതെന്ന് താരം വ്യക്തമാക്കി. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ‌്‌റ്ററാറിലാണ് തെസ്‌നി മനസു തുറന്നത്.

തെസ്‌നിയുടെ വാക്കുകൾ-

'സത്യം പറഞ്ഞാൽ നിസ്‌കാരം അത്ര മസ്‌റ്റ് ആക്കാത്ത ഒരാളായിരുന്നു ഞാൻ. ഓടിപ്പോയി നിസ്‌കരിക്കാൻ മടിയായിരുന്നു പ്രത്യേകിച്ച് ഷൂട്ടിംഗ് കഴിഞ്ഞ് ടയേർഡ് ആയിരിക്കുമ്പോൾ. പക്ഷേ മമ്മൂക്കയുടെ കൂടെ കുറച്ചു സിനിമകൾ അഭിനയിച്ചു കഴിഞ്ഞ ശേഷമാണ് എനിക്ക് അത് കുറച്ചുകൂടി ഗൗരവമായി തോന്നിയത്. ക്യാരവനിൽ പോയിട്ട് കറക്‌ട് നിസ്‌കരിക്കും മമ്മൂക്ക. നോമ്പ് മാസം നോമ്പ് പിടിച്ചിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നോടു പറഞ്ഞിട്ടുണ്ട്, 'ഇതേ ഉണ്ടാവുകയുള്ളൂ നമ്മുടെ ജീവിതത്തിൽ. അഭിനയവും കാര്യങ്ങളുമൊക്കെ വേറെ. നമുക്കതിനുള്ള ഗുണം കിട്ടും'. മമ്മൂക്കയുടെ വാക്കുകൾ പോലെ തന്നെയായിരുന്നു എനിക്ക് ജീവിതത്തിൽ നല്ല ഗുണം കിട്ടുന്നുണ്ട്. ദൈവത്തെ മുറുക്കെ പിടിച്ചോ, മുറുക്കെ പിടിച്ചാൽ തരും ഉറപ്പാ...'