ഗുരുവായൂർ: കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ചു. മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാർ (35) ആണ് മരിച്ചത്. മരണശേഷം ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്‌സൈസ് സക്വാഡ് പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങൾ കാട്ടിയിരുന്നതായി എക്‌സൈസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂർ ബസ് സ്റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.
രണ്ടു കിലോ കഞ്ചാവ് കൈവശം വെച്ചതിന് എക്സൈസിന്റെ തൃശ്ശൂരിലെ സ്‌ക്വാഡാണ് അറസ്റ്റു ചെയ്തത്. തൃശ്ശൂരിലേക്ക് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിയ്ക്ക് തലക്കറക്കമുണ്ടായി. അപസ്മാരത്തിന്റെ ലക്ഷണമുണ്ടായതായും പറയുന്നു. ഉടൻ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിക്കുകയായിരുന്നു. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജു ഭാസ്‌ക്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.