news

സഖ്യം പറഞ്ഞ് യു.ഡി.എഫ്. കോണ്‍ഗ്രസ് ആരോപണം വോട്ട് കച്ചവടത്തിന്റെ ജാള്യം മറയ്ക്കാന്‍ എന്ന് കോടിയേരി.
1. സി.പി.എം ബി.ജെ.പി വോട്ട് കച്ചവടത്തിന് ശക്തമായ തെളിവ് പാലായിലെ ഫലം തന്നെയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ പ്രത്യേക തെളിവു വേണ്ട. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മാറ്റം, മറ്റൊരു തെളിവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു. വോട്ട് കച്ചവടത്തിന്റെ ജാള്യം മറയ്ക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ ആരോപണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. പാലായില്‍ യു.ഡി.എഫ് - ബി.ജെ.പി വോട്ടു കച്ചവടം നടത്തിയിട്ടും എല്‍.ഡി.എഫ് ജയിച്ചു. ലോക്സഭയില്‍ ശബരിമല കര്‍മസമിതി വഴി ആര്‍.എസ്.എസ് യു.ഡി.എഫിനെ സഹായിച്ചു. ആര്‍.എസ്.എസ് അനുകൂല നിലപാടുള്ള ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും കോടിയേരിയുടെ ചോദ്യം




2. സി.പി.എം - ബി.ജെ.പി വോട്ടു കച്ചവടം എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതു മുന്നണി. മുല്ലപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്താം എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
3. യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നത് പരാജയ ഭീതി കൊണ്ടെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.എസ് ശ്രീധരന്‍പിള്ളയും മറുപടി നല്‍കി. ആരോപണങ്ങളിലൂടെ ബി.ജെ.പിയെ തകര്‍ക്കാന്‍ ഇരു മുന്നണികളും ശ്രമിക്കുന്നു എന്നും ശ്രീധരന്‍ പിള്ള. ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ടു കച്ചവടം സംബന്ധിച്ച് ധാരണയില്‍ എത്തിയെന്നും, പാലായില്‍ നടത്തിയത് പോലുള്ള വോട്ടു കച്ചവടം ഈ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചത്.
4. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് നേരെ ഭീഷണി ഉണ്ടായിയെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. ശബരിമല വിധിക്ക് ശേഷം സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഭീഷണിയുണ്ടായി. കിട്ടിയതിലേറെയും ഭയപ്പെടുത്തുന്ന സന്ദേശങ്ങളെന്നും മുംബയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്ക് ശേഷം സമൂഹ മാദ്ധ്യമങ്ങളില്‍ വന്ന സന്ദേശങ്ങളില്‍ പലതും ഭയപ്പെടുത്തുന്നവ ആയിരുന്നു. അവ വായിക്കരുതെന്ന് ലോ ക്ലര്‍ക്കുമാരും, ഇന്റേണ്‍സും ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ സുരക്ഷയില്‍ ഉള്ള ആശങ്ക മൂലം അവരില്‍ പലരുടെയും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു എന്നും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍
5. യുവതീ പ്രവേശന വിധിയില്‍ ഉറച്ചു നില്‍ക്കുന്നു. സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യത്തിന് ഉള്ള ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുകയാണ്. സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന സമ്പ്രദായം തൊട്ടു കൂടായ്മയ്ക്ക് തുല്യമാണ്. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചാവണം ജഡ്ജിമാര്‍ തീരുമാനം എടുക്കേണ്ടത് എന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. യുവതീ പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റീസ് ചന്ദ്രചൂഡ്. വിഷയത്തില്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വേറിട്ട നിലപാടിനെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
6. മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെ അവസനിക്കാന്‍ ഇരിക്കെ പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മാറി താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്നലേയും ഉടമകള്‍ക്ക് ലഭിച്ചില്ല. സര്‍ക്കാര്‍ ഉറപ്പ് തന്ന പുനരധിവാസം പാലിക്കപ്പെടാതെ ഫ്ളാറ്റൊഴിയില്ലെന്ന തീരുമാനത്തില്‍ ആണ് ഭൂരിഭാഗം ഫ്ളാറ്റുടമകളും. ഫ്ളാറ്റുകള്‍ ഒഴിയുന്നതിനുള്ള സഹായം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല എന്നും ഉടമകള്‍ ആരോപിക്കുന്നു
7. ഫ്ളാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്ന് കൈമാറും എന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ച് ഇരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിയാനുള്ള സമയപരിധി കുറച്ച് ദിവസങ്ങള്‍ കൂടി നീട്ടി നല്‍കണമെന്ന ആവശ്യം ആയിരിക്കും ഫ്ളാറ്റുടമകള്‍ മുന്നോട്ട് വയ്ക്കുക. നൂറിലധികം ഫ്ളാറ്റുളാണ് ഇനിയും ഒഴിയാന്‍ ബാക്കിയുള്ളത്. എന്നാല്‍ മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടണമെന്ന് ആണ് ഫ്ളാറ്റ് ഉടമകളുടെ ആവശ്്യം
8. ഒഴിഞ്ഞു പോകാനുള്ള സമയപരിധി നാളെ അവസാനിക്കാന്‍ ഇരിക്കെയാണ് ഒകേ്ടാബര്‍ 10 വരെ ഇത് നീട്ടണമെന്ന ആവശ്യം ഫ്ളാറ്റ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്നത്. 180 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. 521 ഫ്ളാറ്റുകള്‍ മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നും നേരത്തെ ഒരു വിഭാഗം ഫ്ളാറ്റ് ഉടമകള്‍ ആരോപിച്ചിരുന്നു.
9. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികദിനം വിവിധ പരിപാടികളോടെ രാജ്യം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി തുടങ്ങിയ നിരവധി നേതാക്കള്‍ ഗാന്ധിജിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമായ ഇന്ന്, ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കുന്ന വിജ്ഞാപനവും പുറപ്പെടുവിക്കും
10. ഡല്‍ഹി കേരള ഹൗസിലെ ഗാന്ധി ചിത്രത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്നു എന്ന് മുഖ്യമന്ത്രി. ഗാന്ധി ഘാതകര്‍ തന്നെ ഇപ്പോള്‍ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നും കൂട്ടിച്ചേര്‍ക്കല്‍