തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ശുചീകരണം നടന്നു. തൂമ്പ കൈയിലെടുത്ത് കളക്ടർ മണ്ണിൽ ആഞ്ഞുവെട്ടിയപ്പോൾ വനിതകൾ ഉൾപ്പെടെയുള്ള കളക്ടറേറ്റ് ജീവനക്കാരും ആവേശത്തോടെ അദ്ദേഹത്തിനൊപ്പം പങ്കുചേർന്നു. ജില്ലാഭരണം മാത്രമല്ല തൂമ്പയും തന്റെ കൈയിൽ ഭദ്രമാണെന്ന് കളക്ടർ തെളിയിച്ചു. എല്ലാവരും ഒത്തുചേർന്നതോടെ അരമണിക്കൂർ കൊണ്ട് കളക്ടറേറ്റ് പരിസരം ക്ലീനായി. തുടർന്ന് കളക്ടർ ഗാന്ധിജയന്തി സന്ദേശം നൽകി. പ്രകൃതി സംരക്ഷണം ഒരുദിവസത്തേക്ക് മാത്രമായി ഒതുങ്ങരുതെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റ് പരിസരത്ത് വൃക്ഷത്തൈയും നട്ടു. തുടർന്ന് എ.ഡി.എം വി.ആർ. വിനോദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ജീവനക്കാർ ഏറ്റുചൊല്ലി. അസിസ്റ്റന്റ് കളക്ടർ അനുകുമാരി, ഡെപ്യൂട്ടി കളക്ടർമാർ, കളക്ടറേറ്റ് ജിവനക്കാർ തുടങ്ങിയവർ പ്രതിജ്ഞ ചൊല്ലി.
പൊലീസ് ആസ്ഥാനത്തും ശുചീകരണം
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്തും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേതൃത്വം നൽകി. മുതിർന്ന പൊലീസ് ഓഫീസർമാരും മറ്റ് ജീവനക്കാരും ചേർന്ന് പൊലീസ് ആസ്ഥാനത്തെ മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു.