കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് മരടിൽ പൊളിച്ചുനീക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ച ഫ്ലാറ്റുകളിൽ നിന്നൊഴിയാൻ സാവകാശം വേണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം നഗരസഭ അധികൃതർ തള്ളി. 15 ദിവസം ഇനിയും സാവകാശം വേണെമെന്ന് ആവശ്യപ്പെട്ട ഉടമകളോട് ഇന്ന് വൈകുന്നേരത്തോടെ ഒഴിയാൻ അധികൃതർ നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നൽകിയ കാലാവധിയാണിത്. ഇത് നീട്ടുന്നത് കോടതിലക്ഷ്യമാണെന്നാണ് നഗരസഭയുടെ വാദം.
അതേസമയം, ഇന്നുകൊണ്ട് ഒഴിഞ്ഞുപോകാൻ സാദ്ധ്യമല്ലെന്നാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ ഫ്ലാറ്റുകളിലെ പുനഃസ്ഥാപിച്ച വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാനാണ് നഗരസഭയുടെ തീരുമാനം. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം ഇന്ന് തന്നെ പൂർണമായി ഒഴിയണമെന്നും അതിനാണ് വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു നൽകിയതെന്നും നഗരസഭാ അധികൃതർ പറയുന്നു.
ഇന്നലെ ഫ്ലാറ്റിൽ എത്തിയ നഗരസഭാ സെക്രട്ടറി ആരിഫ് ഖാനോട് ഉടമകൾ തട്ടിക്കയറി. തങ്ങൾ ജീവനോടെയുണ്ടോ എന്നറിയാനാണോ വന്നത് എന്നായിരുന്നു താമസക്കാരുടെ ചോദ്യം. താമസക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും വാടകയ്ക്ക് ഫ്ലാറ്റുകൾ അനുവദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. പകരം താമസം കിട്ടാതെ മാറില്ലെന്ന് ഉടമകൾ ആവർത്തിക്കുമ്പോഴും ഫ്ലാറ്റുകൾ ഒഴിയാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ബലപ്രയോഗത്തിലൂടെ ഇറക്കി വിടില്ലെന്നും അധികൃതർ ആവർത്തിച്ചു.
പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജില്ലാ കളക്ടർ എസ്. സുഹാസ് പറയുന്നത്. താമസസൗകര്യം വേണ്ടവർ നഗരസഭയ്ക്ക് അപേക്ഷ നൽകണം. അപേക്ഷിച്ചവർക്ക് സൗകര്യം നൽകിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒഴിയാനുള്ള സമയപരിധി നീട്ടുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഫ്ലാറ്റുടമകളുമായും നഗരസഭാ അധികൃതരുമായും സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.