ന്യൂഡൽഹി: സിക്കിമിനോട് ചേർന്ന് കിടക്കുന്ന ഡോക്ല സൈനിക കേന്ദ്രത്തിലേക്ക് എത്താൻ ഇനി മുതൽ സൈനികർക്ക് എളുപ്പമാണ്. റോഡ് വരും മുൻപ് ദുർഘടമായിരുന്ന ഈ പാത കഴുതകളെയും മറ്റും ഉപയോഗിച്ച്കൊണ്ട് ചരക്കുകൾ കടത്താനായിരുന്നു സ്ഥലവാസികൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവിടെ പുതിയ റോഡ് വന്നതുമൂലം വെറും 40 മിനിറ്റുകൊണ്ട് മിനിറ്റുകൊണ്ട് തന്ത്രപ്രധാനമായ ഡോക്ല സൈനിക കേന്ദ്രത്തിലേക്ക് എത്താനാകും. ഡോക്ലാം പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ ആർമി ബേസിൽ വച്ചാണ് 2017ൽ ചൈനീസ് ലിബറേഷൻ ആർമിയുമായി ഇന്ത്യ 73 ദിവസം നീണ്ട സംഘർഷമുണ്ടായത്.
അന്ന് ഏറെ പ്രയാസപ്പെട്ടുകൊണ്ടാണ് സൈന്യം ഇവിടേക്ക് എത്തിയത്. ബോർഡർ റോഡ്‌സ് സംഘടന(ബ്രോ ) 2015ൽ നിർമാണം ആരംഭിച്ച ഈ റോഡ് അടുത്തിടെയാണ് പൂർത്തിയായത്. നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ അഭിപ്രായത്തിൽ ഏറെ നാൾ ഈടു നിൽക്കുന്ന ഈ റോഡിനു ഏതുതരം കാലാവസ്ഥയെയും ചെറുക്കാനാകും. സൈനികരാൽ ഉപയോഗിക്കപ്പെടുന്നതിനാൽ മികച്ച കാര്യശേഷി ഉറപ്പാക്കാൻ റോഡിനു 'ബ്ളാക്ക് ടോപ്പിം'ഗും ഇവർ നൽകിയിട്ടുണ്ട്. ചൈനീസ് പട്ടാളം ഈ മേഖലയിൽ റോഡുകൾ നിർമിക്കാൻ ശ്രമിച്ചത് കാരണമാണ് ഇന്ത്യൻ സൈന്യവും ചൈനീസ് സേനയും തമ്മിൽ 2017ൽ സംഘർഷം ഉടലെടുത്തത്.