പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അടുത്തടുത്തായി ഒരേ സമയം നടത്തിയ ജാവലിൻ -ഹാമർ ത്രോ മത്സരങ്ങൾക്കിടെ, ഹാമർ തലയിൽ പതിച്ച് പ്ളസ് വൺ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
ജാവലിൻ ത്രോ മത്സര വിഭാഗത്തിലെ വോളന്റിയറും പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയുമായ മേലുകാവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകൻ അഫീൽ ജോൺസൺ ആണ് ദാരുണമായ അപകടത്തിനിരയായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടില്ല. അഫീൽ വെന്റിലേറ്ററിലാണെന്ന് ആർ.എം.ഒ ഡോ. രഞ്ജിൻ പറഞ്ഞു.
സംഘാടകരുടെ ഗുരുതര പിഴവാണ് അപകടത്തിന് വഴിവച്ചതെന്ന് ആക്ഷേപമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. പാലാ സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. മത്സരാർത്ഥി എറിഞ്ഞ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്ക് അഫീൽ നീങ്ങുമ്പോഴായിരുന്നു അപകടം. ഈ സമയം 18 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരവും നടക്കുകയായിരുന്നു. മൂന്നു കിലോയുള്ള ഹാമർ 35 മീറ്റർ അകലെ നിന്ന് അഫീലിന്റെ ഇടതു കണ്ണിന്റെ മുകൾ ഭാഗത്ത് നെറ്റിയിൽ പതിച്ചു. ഹാമർ പറന്ന് വരുന്നത് കണ്ടെങ്കിലും അഫീലിന് ഒഴിഞ്ഞ് മാറാനായില്ല.
ബോധംകെട്ട് കമിഴ്ന്ന് വീണ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മികച്ച ഫുട്ബാൾ താരമായ അഫീലിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നേതൃത്വത്തിൽ നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്‌ഷൻ ലഭിച്ചിരുന്നു.
പാടില്ലാത്തത് ചെയ്തു, അപകടത്തെ ക്ഷണിച്ചു
അപകട സാദ്ധ്യതയുള്ള രണ്ട് മത്സരയിനങ്ങൾ ഗെയിം മാനുവൽ അനുസരിച്ച് ഒരേസമയം അടുത്തടുത്ത് നടത്താൻ പാടില്ല. നിന്നു കൊണ്ടും പലതവണ കറങ്ങിയും വീശിയെറിയുമ്പോൾ ഹാമർ എവിടേക്ക് വേണമെങ്കിലും പതിക്കാം. ഇത് മുന്നിൽക്കണ്ടുള്ള ദൂരപരിധി പാലിക്കപ്പെട്ടില്ല. ജാവലിൻ എടുക്കാനായി വോളന്റിയർ പുറപ്പെട്ടപ്പോൾ ഹാമർ എറിയാൻ അനുവാദം കൊടുത്തതും പിഴവായി.