minister-g-sudhakaran-

ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി ജി സുധാകരൻ. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരൻ പറഞ്ഞു. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ ആരോപിച്ചു. ഷാനിമോളെ ഉസ്മാനെ അപമാനിച്ചെന്നും ജി. സുധാകരനെതിരെ കേസെടുക്കണമെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് ആവശ്യപ്പെട്ടു.

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരൻ കോൺഗ്രസിനെ കടന്നാക്രമിച്ചത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആർ. ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച്‌ സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു. അരൂരിൽ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോൾ ഉസ്മാൻ എങ്ങനെയാണ് വികസനം കൊണ്ടുവരിക. വീണ്ടും അരൂരിൽ ഒരു ഇടത് എം.എൽ.എയാണ് ഉണ്ടാവേണ്ടതെന്നും സുധാകരൻ പറഞ്ഞു.