കോഴിക്കോട്: കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച സംഭവത്തിൽ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചതായി സൂചന. ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേർ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്. ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളിൽ യുവതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉൾപ്പെടെയുള്ള മറ്റ് രണ്ടുപേർ. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാദ്ധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആറ് പേരുടെയും മരണം വിഷാംശം ഉള്ളിൽ ചെന്നാണെന്നും ചെറിയ അളവിൽ സയനെെഡിന്റെ അംശം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.
ശാസ്ത്രീയമായ തെളിവുകളിലൂടെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കല്ലറകൾ തുറന്ന് ഭൗതികാവശിഷ്ടങ്ങൾ ശേഖരിച്ചിരുന്നു. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചുള്ള പരാതിയിലാണ് പൊലീസ് നടപടി.
ഏറ്റവുമൊടുവിൽ മരിച്ച സിലിയെയും അവരുടെ രണ്ടു വയസായ കുട്ടിയെയും അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്. രാവിലെ 10ന് വടകര റൂറൽ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് കൂടത്തായിയിൽ അടക്കം ചെയ്ത, പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മ, ടോംതോമസ്, റോയി, മഞ്ചാടിയിൽ മാത്യു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും ശേഖരിച്ചിരുന്നു.