റിയാദ്: സൗദി അറേബ്യക്കെതിരെയുള്ള ആക്രമണ പദ്ധതികൾക്ക് അയവ് വരുത്തില്ലെന്ന സൂചനയുമായി ഹൂതികൾ വീണ്ടും രംഗത്ത്. സമാധാന ശ്രമങ്ങൾക്ക് സൗദി ആത്മാർത്ഥ കാണിക്കുന്നില്ലെന്ന് ആരോപിക്കുന്ന ഹൂതികൾ പുതിയ ആക്രമണ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. സൗദിക്കെതിരെയുള്ള ആക്രമണം ഇരട്ടിയായി വർദ്ധിപ്പിക്കാനാണ് ഹൂതികൾ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. യെമനിലെ വെടിനിർത്തൽ അവസാനിപ്പിക്കാതെ തങ്ങൾ അടങ്ങില്ലെന്ന മുന്നറിയിപ്പാണ് ഹൂതികൾ നൽകുന്നത്. 'വലിയ ആക്രമണ പദ്ധതികളാണ് ഇനി നടക്കുക. വരാനിരിക്കുന്ന ആക്രമണങ്ങൾ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്ത ശക്തിയേറിയതായിരിക്കും. അത് സൗദിയെ തകർക്കും. സമാധാന ശ്രമങ്ങൾ വിജയകരമായിട്ടില്ലെങ്കിൽ അത് സംഭവിക്കും' ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ പറഞ്ഞു.
നേരത്തെ സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്ത് നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. ശുദ്ധീകരണ പ്ലാന്റിൽ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി എണ്ണ ഉത്പാദനം താൽക്കാലികമായി സ്തംഭിച്ചിരുന്നു. എന്നാൽ അരാംകോ ആക്രമണം വളരെ ചെറുതാണെന്നാണ് ഹൂതി വിമതർ പറയുന്നത്. ഇത് സൗദിക്കുള്ള ചെറിയ മുന്നറിയിപ്പാണ് ഹൂതികൾക്ക് എത്രത്തോളം കെൽപ്പുണ്ടെന്ന് കാണിച്ചു തരുന്നതിനാണ് ആരാംകോ ആക്രമണം. സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ഹൂതി പൊളിറ്റിക്കൾ കൗൺസിൽ ആരോപിച്ചു. ഇപ്പോഴും സൗദിയുടെ വ്യോമാക്രമണം യെമനിൽ നടക്കുന്നുണ്ടെന്നും കൗൺസിൽ പറഞ്ഞു.
എന്നാൽ അരാംകോ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സൗദി. യെമനേക്കാൾ സൗദി എണ്ണ കേന്ദ്രങ്ങളോട് അടുത്തു കിടക്കുന്നതും ഇറാന് സ്വാധീനമുള്ളതുമായ ഇറാഖിൽ നിന്നാണ് ആക്രമണം നടന്നതെന്നാണ് സൗദി ആവർത്തിക്കുന്നത്. എണ്ണപ്പാടം ആക്രമിക്കാനുള്ള ശേഷി വിമതർക്കില്ലെന്ന നിലപാടിലാണ് സൗദി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് യു.എസും രംഗത്തെത്തിയിരുന്നു. യെമനിൽ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവില്ലെന്നും ഇറാനിലാണ് തെളിവുള്ളതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. ഹൂതി വിമതർക്ക് ഇറാന്റെ പിന്തുണയുള്ളതാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഇതിനിടെ, സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൂതികൾ നടത്തുന്ന ആക്രമണം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പ് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. യെമനിൽ നിന്ന് പിന്മാറിയെന്ന് യു.എ.ഇ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും അധിനിവേശം തുടരുകയാണെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാവ് വ്യക്തമാക്കിയിരുന്നു. യു.എ.ഇയ്‌ക്ക് നേരെ ശക്തമായ തിരിച്ചടി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഹൂതി അനുകൂല വാർത്താ ഏജൻസിയായ അൽ മസൈറയാണ് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം, സംഭവത്തിൽ യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആശങ്കയോടെ പ്രവാസി സമൂഹം
സൗദി അറേബ്യയ്ക്കെതിരെ പുതിയ ആക്രമണ പദ്ധതി തയ്യാറാക്കുന്നെന്ന ഹൂതികളുടെ മുന്നറിയിപ്പിനെ തുടർന്ന് ആശങ്കയിലാണ് രാജ്യത്തെ പ്രവാസലോകം. ഏകദേശം പത്ത് കോടിയിലധികം പ്രവാസികളാണ് സൗദി അറേബ്യയിൽ കഴിയുന്നത്. ഇവരിൽ ഒന്നരക്കോടിയോളം വരുന്നത് ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ സൗദിക്കെതിരെ വലിയൊരു ആക്രമണമുണ്ടായാൽ ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുമെന്ന് ഉറപ്പാണ്. നേരത്തെ ഹൂതികൾ സൗദി വിമാനത്താവളത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരിയടക്കം 26 പേർക്ക് പരിക്കേറ്റിരുന്നു.