excise-

തിരുവനന്തപുരം : എക്സൈസ് കസ്റ്റഡിയിൽ കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തിൽ എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർമാരായ വി.എ ഉമ്മ‌ർ,​ എം.ജി അനൂപ്കുമാർ,​ അബ്ദുൾ ജബ്ബാർ,​ സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ എം.മാധവൻ,​ വി.എം. സ്മിബിൻ എക്സൈസ് ഓഫീസർ‌മാരായ എം.ഒ ബെന്നി,​ മഹേഷ്,​ എക്സൈസ് ഡ്രൈവർ വി.ബി. ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഡി.എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പത്ത് കിലോ കഞ്ചാവ് രഞ്ജിത്തിന്റെ കൈവശമുണ്ടെന്ന വിവരത്തിൽ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസാണ് മൂന്ന് പ്രിവന്റീവ് ഓഫീസർമാരും നാല് സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും അടങ്ങുന്ന എട്ടംഗ സംഘത്തെ അയച്ചത്. ഔദ്യോഗിക വാഹനത്തിലും വാടകയ്ക്കെടുത്ത മറ്റൊരു വാഹനത്തിലുമായി മലപ്പുറത്തേക്ക് തിരിച്ച സംഘം തിരൂരിൽ നിന്ന് ഒക്ടോബർ ഒന്നിന് രാവിലെ 11ന് രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്.


ചോദ്യം ചെയ്തപ്പോൾ ഗുരുവായൂരിലെ ലോഡ്ജിൽ കൂടുതൽ കഞ്ചാവുണ്ടെന്നായിരുന്നു മൊഴി. ലോഡ്ജുകളിൽ രഞ്ജിത്തുമായി കയറിയിറങ്ങിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. രഞ്ജിത്ത് പറ്റിക്കുകയാണെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് കൂടുതൽ ചോദ്യം ചെയ്യാൻ പൂവത്തൂരിലെ കോൺട്രാക്ടറുടെ ഗോഡൗൺ തിരഞ്ഞെടുത്തത്. മൂന്ന് മണിക്കൂറോളം ഇവിടെ ചോദ്യം ചെയ്‌തെങ്കിലും രഞ്ജിത്ത് ഒന്നും വിട്ടു പറഞ്ഞില്ല. മർദ്ദനമേറ്റ് അവശനായ രഞ്ജിത്ത് ബോധരഹിതനായതോടെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിന് തൊട്ടുമുമ്പാണ് രഞ്ജിത്തിന്റെ മരണം സംഭവിച്ചതെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.


വാഹനത്തിൽ വച്ച് അക്രമാസക്തനായ രഞ്ജിത്തിനെ പിടിച്ചുനിറുത്തുന്നതിനിടയിൽ അപസ്മാരം ഉണ്ടായെന്നും പിന്നീട് ബോധം കെട്ടുവെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം. ഒരു കൈയബദ്ധമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഉദ്യോഗസ്ഥരുടെ ക്ഷമാപണം.