തിരുവനന്തപുരം : അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നടത്തിയ പൂതന പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. ഷാനിമോൾക്കെതിരായ പരാമർശത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ റിപ്പോർട്ട് തേടി. ഡി.ജി.പിയും ആലപ്പുഴ കലക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന് ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിലാണ് നടപടി.. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി സുധാകരൻ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ ആരോപിച്ചു. മന്ത്രിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിരുന്നു.
അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി.സുധാകരൻ രംഗത്തെത്തി. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് മന്ത്രി പറഞ്ഞു. ഷാനിമോളെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു