police

ദുരൂഹതകൾ ഉയർത്തിയ കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ ചുരുളഴിക്കാൻ കോഴിക്കോട് റൂറൽ എസ്.പി കെ.ജി സെെമൺ നടത്തിയ ശ്രമം ചെറുതല്ല. 14 വർഷം, നടന്നത് ആറ് കൊലപാതകങ്ങൾ. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വലിയൊരു കൊലപാതക പരമ്പരയ്ക്കാണ് ചുരുങ്ങിയ ദിവസംകൊണ്ട് പൊലീസ് തുമ്പുണ്ടാക്കിയത്. ശനിയാഴ്ച വൈകിട്ടോടെ, താമരശേരി കൂടത്തായി പൊന്നാമറ്റത്ത് ജോളിയെയും സഹായികളെയും അറസ്റ്റ് ചെയ്തതോടെ കേരള പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണ മികവാണ് അംഗീകരിക്കപ്പെടുന്നത്.

എന്തിനും ഏതിനും സി.ബി.ഐ അന്വേഷണം വേണമെന്ന് മുറവിളികൂട്ടുന്നവർക്കുള്ള മറുപടി തന്നെയാണ് ഈ ഉദ്യാഗസ്ഥന്റെ അന്വേഷണ മികവ്. കേരളത്തിലെ പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ റൂറൽ എസ്‌‌.പി കെ ജി സൈമണിന്റെ ശ്രമം തന്നെയാണ് ഈ കേസിലും പ്രതിഫലിച്ചത്. ഒരു തുമ്പുമില്ലാതെ പോയ കേസ് ഇരുപതു വർഷത്തിനു ശേഷം തെളിയിച്ച ചരിത്രവുമുണ്ട് കോഴിക്കോട് റൂറൽ എസ്.പി കെ.ജി.സൈമണിന്. അത് മറ്റൊരു സംഭവബഹുലമായ കേസ് തന്നെയായിരുന്നു.

15 വർഷം പിന്നിട്ടിട്ടും തുമ്പ് കിട്ടാത്ത കേസ് എഴുതി തള്ളാൻ പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അന്ന് സെെമണിന് കേസിന്റെ ചുമതല നൽകി. ചങ്ങനാശേരി മതുമൂല സ്വദേശിയായ മഹാദേവനെന്ന പന്ത്രണ്ടുകാരനെ 1995ൽ കാണാതായതായിരുന്നു കേസ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം വർഷങ്ങളോളം നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാൽ, മഹാദേവനെ കണ്ടതായി അറിയിച്ച് ഫോൺകോളുകളും, മോചനദ്രവ്യമാവശ്യപ്പെട്ടുള്ള കത്തുകളും ഇടയ്ക്കിടെ വീട്ടിലേക്ക് എത്തിയിരുന്നു.

കേസിൽ അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്നായിരുന്നു മഹാദേവന്റെ പിതാവ് ഹെെക്കോടതിയിൽ ഹർജി നൽകിയതോടെ കേസ് പുനരാരംഭിച്ചു. 2015 ൽ അന്വേഷണം ആരംഭിച്ചു. പഴയ കേസ് ഡയറി ഇഴകീറി പരിശോധിച്ചു. ചങ്ങനാശേരിയിലെ സൈക്കിൾ കടക്കാരൻ ഉണ്ണി ചിത്രത്തിലെത്തി. സംഭവത്തിൽ ദുരൂഹത മണത്ത ക്രൈബ്രാഞ്ച് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തു. പക്ഷെ മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉണ്ണി ആവർത്തിച്ചു.

വേഷം മാറി വരെ പൊലീസ് അന്വേഷണം നടത്തി. അന്വേഷണ സംഘം ഉണ്ണിയുടെ മദ്യപാന ശീല സ്വഭാവം മനസിലാക്കി. താമസിയാതെ അവർ കച്ചവടക്കാർ എന്ന മട്ടിൽ ഉണ്ണിയുടെയും സുഹൃത്തുക്കളുടെയും സുഹൃത്തുക്കളായി. അങ്ങനെ ആഴ്ചകളോളം അവരോടൊപ്പം മദ്യപാന സദസുകളിൽ പങ്കെടുത്തു. മദ്യസത്ക്കാരത്തിനായി ഏറെ പണവും മുടക്കി. ലഹരിയ്ക്ക് പൂർണമായി അടിപ്പെട്ട സമയത്ത് സുഹൃത്തുക്കളിലൊരാൾ ഒരു കാര്യം വെളിപ്പെടുത്തി. ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ട്. അവനതിൽ ഭയങ്കര വിഷമവുമുണ്ട്. പിന്നെ കാത്തു നിൽക്കാതിരുന്ന പൊലീസ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു. മഹാദേവനെ കൂടാതെ മറ്റൊരാളെക്കൂടി ഉണ്ണി കൊന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾ നീണ്ട ശ്രമത്തിനിടയിൽ കേസ് തെളിയിച്ചു.