maradu-flat

കൊച്ചി: മരടിൽ സുപ്രീംകോടതി പൊളിച്ചുമാറ്റാൻ നിർദ്ദേശിച്ച ഫ്ലാറ്റുകളിൽ 140 ഫ്ലാറ്റുകളാണ് ഉടമസ്ഥാവകാശ രേഖകളില്ലാതെ കിടക്കുന്നത്. വിൽക്കാതെ ബിൽഡർമാരുടെ കൈവശമുള്ളവ ഉൾപ്പെടെയാണിത്. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാർട്മെന്റുകൾ ആകെയുണ്ട്. ശരിയായ രേഖകൾ ഇല്ലാത്ത ഉടമകൾക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനു നിയമ തടസമുണ്ടാകും. ഫ്ലാറ്റുകളുടെ അമ്പതോളം ഉടമകളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റവന്യൂ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. ഇവർ കൈവശാവകാശ രേഖ വാങ്ങാത്തതാണ് കാരണം.

നിലവിൽ മരട് ഫ്ലാറ്റുകളിൽ നിന്നും 29 കുടുംബങ്ങളാണ് ഒഴിയാനുള്ളത്. യഥാക്രമം ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം. ഫ്‌ളാറ്റുകളിലെ 4 സമുച്ചയങ്ങളിലായി 50 അപ്പാർട്മെന്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇവയുടെ ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം തന്നെ വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ല. അതുമൂലം രജിസ്ട്രേഷന്‍ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കും.

ഉടമസ്ഥരില്ലാത്ത ഫ്ലാറ്റുകൾ ബിൽഡർമാർ സ്വയം സൂക്ഷിച്ചിരിക്കുന്നതാവാം എന്നും സൂചനയുണ്ട്. കാരണം പല ഫ്ലാറ്റുകളിലും ഏതാനും എണ്ണം ബിൽഡർമാർ കൈവശംവെയ്ക്കാറുണ്ട്. കരാർവെച്ച് താമസം തുടങ്ങിയ ശേഷം സ്വന്തംപേരിലേക്ക് ഫ്ലാറ്റുകൾ മാറ്റാത്തതാകാനും സാദ്ധ്യതയുണ്ട്. ബിനാമി ഇടപാടുകളായിരിക്കാമെന്നാണ് മറ്റൊരു സംശയം. ഉടമകൾ വിദേശങ്ങളിലായിരിക്കാനും സാദ്ധ്യതയുണ്ട്. രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്ലാറ്റുകളിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും.

അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത ഫ്ലാറ്റ് നിർമാണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങൾക്കൂടി പരിശോധിക്കുമെന്നാണ് സൂചന. ദുരൂഹമായ പണമിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ കൂടുതൽ കുരുക്കുകൾ ഉണ്ടാകും. എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്ലാറ്റുടമകളുടെ മൊഴിയെടുപ്പ് തുടരുകയാണ്. ആധാരത്തിൽ മൂല്യംകുറച്ചു കാണിച്ച കേസുകളുണ്ടെങ്കിൽ രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് അന്വേഷണ സംഘാംഗം പറഞ്ഞു. മരട് മുനിസിപ്പാലിറ്റി ഓഫീസിൽനിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവയുടെ പകർപ്പുകളുടെ പരിശോധന തുടരുകയാണ്. ഫ്ലാറ്റ് ഉടമകൾക്കു നൽകുന്ന നഷ്ടപരിഹാരത്തിനു രേഖകളുടെ സാധുത പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുക.