തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധു കേരളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ നാളെ രാത്രി തലസ്ഥാനത്തെത്തും. ബുധനാഴ്ചയാണ് കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായൊരുക്കുന്ന സ്വീകരണം.
നാളെ രാത്രി 8 മണിക്ക് തിരുവനന്തപുരം വിമാനതാവളത്തിൽ എത്തുന്ന സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളും കായിക താരങ്ങളും ചേർന്ന് സ്വീകരിക്കും. മസ്ക്കറ്റ് ഹോട്ടലിലാണ് താമസം .
ബുധനാഴ്ച രാവിലെ 6 മണിക്ക് സിന്ധു ശ്രീപത്മനാഭ ക്ഷേത്രം ദർശനം നടത്തും. 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് എം.പി. അപ്പൻ റോഡിലെ കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം 'ഒളിമ്പിക് ഭവൻ' സന്ദർശിക്കും. ഉച്ചക്ക് 2.00 മണിക്ക് സിന്ധുവിനെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും തുറന്ന ജീപ്പിൽ സൈക്കിളിങ് താരങ്ങൾ, റോളർ സ്കേറ്റിംഗ്, അശ്വാരുഡ പോലീസ് സേന, വിവിധ കായിക താരങ്ങൾ എന്നിവർ ചേർന്ന് വൻജനാവലിയുടെ അകമ്പടിയോടെ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും. 3.30 ന് ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.പി. ഡോ. ശശിതരൂർ, എം.എൽ.എ. വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.