കൊച്ചി: കൂടത്തായി കൂട്ടക്കൊല കേസിൽ ഇപ്പോൾ പിടിയിലായ ജോളി, മാത്യു, പ്രജു കുമാർ എന്നിവർക്ക് പുറമെ മറ്റൊരാൾ കൂടെയുണ്ടെന്ന് റോയിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ. മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാൾ ആ വീട്ടിൽ പതിവായി വരാറുണ്ടെന്നും അച്ഛൻ ടോം തോമസ് ഇതിനെ ശക്തമായി എതിർത്തിരുന്നുവെന്നും സഹോദരി രെഞ്ജി പറഞ്ഞു.
ശ്രീലങ്കയിൽ വന്നപ്പോൾ പിതാവ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ആളുടെ വിവരമോ കൂടുതൽ വിശദാംശങ്ങളോ കേസ് നടക്കുന്നതിനാൽ ഇപ്പോള്‍ വ്യക്തമാക്കാൻ പറ്റില്ലെന്നും രെഞ്ചി പറഞ്ഞു. അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാൽ റോയ് തോമസിന് അയാളോട് അതൃപ്തി ഉണ്ടായിരുന്നില്ല. അയാള്‍ കൊലയിൽ ഇടപെട്ടോ എന്ന് പൊലീസ് തെളിയിക്കട്ടെ എന്നും രെഞ്ചി പറഞ്ഞു.
സ്വത്ത് നേടിയെടുക്കാനായി താനും സഹോദരന്‍ റോജോയും കെട്ടിച്ചമച്ച കേസാണിതെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ മരിച്ചതിനാൽ മക്കൾക്ക് സ്വത്ത് ലഭിക്കുന്നതിന് ഒരു തടസവുമില്ല. അതുകൊണ്ട് കള്ളക്കേസാണെന്ന് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. അച്ഛൻ മരിച്ച സമയത്താണ് സ്വത്തുക്കളെ കുറിച്ച് സഹോദരങ്ങളുടെ ഇടയിൽ ഒരു സംസാരം ആദ്യമായി വരുന്നത്. എന്നാൽ അപ്പോൾ റോയി അന്ന് ഒരു ഒസ്യത്ത് എടുത്തു കാണിച്ചു. 38 മുക്കാൽ സെന്റ് വീടും സ്ഥലവും റോയിയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമായി എഴുതിവച്ചെന്ന് കാണിക്കുന്ന ഒസ്യത്തായിരുന്നു അത്. എന്നാൽ അത് വ്യാജമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. അതിൽ തീയതിയോ, സ്റ്റാമ്പോ, സാക്ഷികളുടെ ഒപ്പോ ഇല്ലായിരുന്നു. ഒന്നരയേക്കർ സ്ഥലം അതിന് മുമ്പ് വിറ്റിരുന്നു. അതിന്റെ പണം നഷ്ടമായെന്നാണ് പറഞ്ഞത്. മറ്റൊരു അമ്പത് സെന്റ് കൂടി പിതാവിന്റെ പേരിലുണ്ടായിരുന്നു. എന്നാൽ ആ സ്ഥലത്തെ കുറിച്ച് ഈ ഒസ്യത്തില്‍ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ഒസ്യത്ത് സത്യമല്ലെന്ന് ഒറ്റനോട്ടത്തിൽ മനസിലായെന്നും രെഞ്ചി പറയുന്നു.
റോയി മരിക്കുമ്പോഴാണ് പിന്നിട് തങ്ങൾ വീട്ടിലേക്ക് വരുന്നത്. അതിന് മുമ്പ് തന്നെ ജോളിക്ക് എൻ..ഐ..ടിയിൽ ജോലിയില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാൽ അതൊന്നും ബന്ധുക്കൾ വിശ്വസിച്ചില്ല. റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടായിട്ടും അതിൽ കൂടുതൽ അന്വേഷണം നടത്താൻ ജോളി തയ്യാറായില്ലെന്നും രെഞ്ചി പറഞ്ഞു.