കോഴിക്കോട്: പി.വി.അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ സന്ദർശിക്കാനെത്തിയ എം.എൻ. കാരശ്ശേരിക്കും ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തകർക്കും നേരെ ആക്രമണം. കാരശ്ശേരി, സി.ആർ. നീലകണ്ഠൻ, ഡോ. ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജൻ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ പി.വി. അൻവറിന്റെ കൂലിക്കാരാണെന്ന് എം.എൻ. കാരശ്ശേരി ആരോപിച്ചു.
ആക്രമണത്തിൽ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ കോഴിക്കോട് പ്രകടനം നടത്തി. ആൾക്കൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും കാരശ്ശേരി പറഞ്ഞു. തങ്ങൾ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള തടയണയും ക്വാറിയുമടക്കമുള്ള അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാനാണ് തങ്ങൾ എത്തിയതെന്നും കാരശ്ശേരി പറയുന്നു.