കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി മാത്രമാണ് പ്രതിയെന്ന് കരുതുന്നില്ലെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രെഞ്ചി. തെറ്റുചെയ്തവരാരായാലും ശിക്ഷിക്കപ്പെടണമെന്ന് ജോളിയുടെ മകൻ റൊമോയും മാധ്യമങ്ങളോട് പറഞ്ഞു. അമ്മക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും റോമോ വ്യക്തമാക്കി.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റോമോ ഉന്നയിച്ചത്. അച്ഛൻ റോയി കടുത്ത മദ്യപാനിയാണെന്നും മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മിൽ കലഹമുണ്ടായിരുന്നു എന്ന് ഷാജു പറഞ്ഞത് കള്ളമാണെന്നും റോമോ പറഞ്ഞു.
അച്ഛനൊപ്പം ഒരിക്കൽപ്പോലും സഞ്ചരിക്കാത്ത ഒരാൾക്ക് എങ്ങനെ അച്ഛൻ മദ്യപാനിയാണെന്ന് പറയാനാകും? രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. എന്റെയും അനിയന്റെയും കാര്യത്തിൽ ഒരിക്കലും ഇടപെട്ടിട്ടില്ല. അമ്മക്ക് ഒരു സംരക്ഷണമാകട്ടെ എന്ന് കരുതിയാണ് രണ്ടാനച്ഛനെ സമ്മതിച്ചത്''- റോമോ പറഞ്ഞു.
താൻ പൂർണമായും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റിയതിൽ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിർണായക തെളിവുകൾ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്നും റോമോ പറഞ്ഞു. അമ്മക്ക് കുറ്റകൃത്യം ഒറ്റക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകുന്ന ആളെ എന്തിന് സംശയിക്കണം. എന്തൊക്കെയോ തെളിയാൻ ഉണ്ടെന്നാണ് കരുതുന്നത്. സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ് നിയമത്തിന് മുന്നിലേക്ക് വരുന്നതെന്നും റോമോ പറഞ്ഞു. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തില്‍ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയിക്കുന്നുണ്ടെന്നും റോമോ ആരോപിച്ചു.
മരിക്കുന്നതിന് തലേദിവസം സന്തോഷത്തോടെ അച്ഛൻ റോയി വന്ന് സംസാരിച്ചിരുന്നു. സഹോദരനോട് ചിരിച്ചുകൊണ്ട് 'നീ കള്ള ഉറക്കമാണോ'എന്ന് ചോദിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോൾ വീട്ടിൽ പന്തല് കെട്ടുന്നതാണ് കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു തങ്ങളുടേതെന്നും റോമോ വ്യക്തമാക്കി.