lijo

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' മികച്ച പ്രതികരണം നേടി മുന്നോട്ട് കുതിക്കുന്നതിനിടെ തന്റെ സഹയാത്രികനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ലിജോ തന്റെ ചിത്രത്തിലൂടെ കഥയല്ല, ഒരു ഫിലോസോഫിയാണ് പറയുന്നതെന്ന് ലാൽ ജോസ് അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ നന്മയുടെയും കരുണയുടെയും സഹാനുഭൂതിയുടെയും നേർത്ത പാട തന്റെ പോത്തിന്റെ കൊമ്പുകൾ ഉപയോഗിച്ച് കുത്തി കീറുന്ന പെല്ലിശ്ശേരി മികച്ച സിനിമാനുഭവമാണ് പ്രേക്ഷകന് നൽകുന്നുവെന്നും ലാൽ ജോസ് പറഞ്ഞുവയ്ക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലാൽ ജോസ് ലിജോയ്ക്കുള്ള തന്റെ അഭിനന്ദനം അറിയിച്ചത്. ശബരിമല വിഷയം പ്രമേയമാക്കുന്ന ലാൽ ജോസിന്റെ ചിത്രം 'നാൽപത്തിയൊന്ന്' അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുകയാണ്.

ലാൽ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'കാര്യസാദ്ധ്യത്തിനും കൊതി തീർക്കാനും രസത്തിനും ഒക്കെ കൊല ശീലമാക്കിയ ജീവിയാണ് മനുഷ്യൻ. ഈ ക്രൂരതയെ മറച്ച് വച്ചിരിക്കുന്ന പാടയാണ് നന്മ, കരുണ, സഹാനുഭൂതി തുടങ്ങിയവ. ഈ നേർത്ത പാടയെ ഒരു പോത്തിന്റെ കൂർത്ത കൊമ്പുകൾ കൊണ്ട് കീറി മനുഷ്യന്റെ അകത്തേക്ക് തുളച്ചു കേറുകയാണ് ജെല്ലിക്കെട്ട് എന്ന സിനിമ അനുഭവം. കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിച്ചിരിക്കുന്നത്. ലിജോ, ഫിലിം മേക്കിംഗിന്റെയാ മാന്ത്രികവടി നിന്റെ കയ്യിലുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യം വന്നതാണ്. ഇത്തവണത്തെ വീശലിൽ വാർന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണർ സിനിമയാണ്. കൺഗ്രാറ്റ്സ് ബ്രോ.

ഗിരീഷ് ഗംഗാധരന്റെ ക്യാമറ രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗ് ഒക്കെ എടുത്ത് പറയേണ്ടത് തന്നെ. ഒന്നരമണിക്കൂർ നീളുന്ന ഒരു സൈക്കഡലിക് തീയേറ്റർ അനുഭവമാക്കി ഈ സിനിമയെ മാറ്റാനായി എത്രയെത്ര രാപ്പകലുകളുടെ മനുഷ്യാധ്വാനം!!!

എന്റെ മറ്റൊരു സന്തോഷം ഞാൻ ഇൻഡസ്ട്രിയിലേക്ക് കൂട്ടികൊണ്ടുവന്ന സഹോദരതുല്യനായ സുഹൃത്ത് തോമസ് പണിക്കരാണ് ഇതിന്റെ നിർമ്മാതാവ് എന്നതാണ്. പണിക്കരുടെ പെട്ടി നിറയണേയെന്ന എന്റെ പ്രാർത്ഥനയെ ഞാൻ രഹസ്യമാക്കി വക്കുന്നില്ല. ജല്ലിക്കെട്ടിന് മുന്നിലും പിന്നിലും അരികിലും എല്ലാം ചങ്കുറപ്പോടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.'