vijayadashami

തിരുവനന്തപുരം: വിജയദശമിനാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകൾ അക്ഷരലോകത്തേക്ക്. ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ തുടങ്ങി. കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവിൽ സ്വർണമോതിരംകൊണ്ടും അരിയിൽ ചൂണ്ടുവിരൽകൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ക്ഷേത്രങ്ങൾക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്.

കേരളകൗമുദി സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ രാവിലെ 7.30ന് തുടങ്ങി. എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ ഹാളിൽ വിവിധ മേഖലകളിലെ ഏഴ് പ്രശസ്തർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. ഹരിഃ ശ്രീ കുറിക്കുന്ന കുരുന്നുകൾക്ക് സമ്മാനങ്ങളും നൽകി. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവും ഐ.എസ് ആർ.ഒ മുൻ ശാസ്ത്രജ്ഞനുമായ എം. ചന്ദ്രദത്തൻ, ഫയർഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ, അനന്തപുരി ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മാർത്താണ്ഡപിള്ള, വെറ്ററിനറി സർവകലാശാലയുടെ ആദ്യ വൈസ്ചാൻസലറും ഊർജ, ജലവിഭവ വകുപ്പുകളുടെ സെക്രട്ടറിയുമായ ഡോ. ബി. അശോക്,​ തിരുവനന്തപുരം ജില്ലാ സബ്കളക്ടറായിരുന്ന ദിവ്യ എസ്. അയ്യർ, ​സെൻസർ ബോർഡ് അംഗം ഗിരിജാ സേതുനാഥ് തുടങ്ങിയവരാണ് എഴുത്തിനിരുത്തിയത്.

കേരളത്തിലെ വിഖ്യാത സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലും വിദ്യാരംഭം നടക്കും.