airforce

ഗാസിയാബാദ്: ഇന്ത്യൻ വ്യോമസേനയുടെ കഴിവും ശക്തിയും വിളിച്ചോതി ഗാസിയാബാദിലെ ഹിന്റൺ വ്യോമതാവളത്തിൽ 87-ാമത് വ്യോമസേനാ വാർഷികാഘോഷം നടന്നു. തേജസ് പോർവിമാനവും ചിനൂക്, അപ്പാച്ചെ ഹെലികോപ്ടറും അകമ്പടിയേകിയ പരേഡിൽ ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ നയിച്ചു. സോവിയറ്റ് കാലത്തെ ഫൈറ്റർ ജെറ്റിന്റെ വികസിത രൂപമാണ് മിഗ് 21 ബൈസൺ. ഇതോടൊപ്പം പാകിസ്ഥാൻ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട റഷ്യൻ നിർമിത സുഖോയ് പോർവിമാനവും വ്യോമാഭ്യാസത്തിൽ അണിനിരന്നു. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ ഹിന്റണിലെ ഈ പ്രകടനങ്ങൾ വായുസേനയുടെ ശക്തിപ്രകടനമായി. ആഘോഷത്തിന്റെ ഭാഗമായി റഷ്യൻ നിർമിത രണ്ട് പോർവിമാനങ്ങൾ ഹിൻഡൺ എയർ ബേസിന് മുകളിലുള്ള ആകാശത്ത് പറന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ ഏറ്റുമുട്ടലിൽ നശിപ്പിച്ചെന്ന് പാകിസ്ഥാൻ വീമ്പിളക്കിയ 'അവഞ്ചർ 1' ജെറ്റും ഇന്നലെ പ്രദർശിപ്പിച്ചു.
ഏറ്റവും ആകർഷകമായത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനത്തിന്റെ ഏറെ നേരം നീണ്ടുനിന്ന പ്രകടനങ്ങളായിരുന്നു. സുഹോയ് ജാഗ്വാർ യുദ്ധവിമാനങ്ങളുടെ പ്രകടനവും ആവേശഭരിതമായിരുന്നു.
ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തിയ മിറാഷ് 2000 യുദ്ധവിമാനങ്ങൾക്ക് കരഘോഷങ്ങളോടെയായിരുന്നു സ്വീകരണം. വിന്റേജ് വിമാനങ്ങൾക്കൊപ്പം സാരംഗ് ഹെലികോപ്ടർ പ്രകടനവും കൈയടിനേടി. ഇന്ത്യൻ വ്യോമസേനയെ കഴിഞ്ഞ 40 വർഷമായി സേവിക്കുന്ന ദക്കോട്ട ഉൾപ്പെടെയുള്ള വിമാനങ്ങളും പ്രകടനങ്ങളിൽ പങ്കെടുത്തു. 1940 മുതൽ 1988 വരെയാണ് ദക്കോട്ട ഡി.സി 3 വിമാനം ഉപയോഗിച്ചിട്ടുള്ളത്.

കര, നാവിക സേനാ മേധാവികളും ആഘോഷത്തിൽ പങ്കെടുത്തു. കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിംഗ് കമാൻഡർ പ്രശാന്ത് നായർ, അഭിനന്ദൻ വർദ്ധമാൻ തുടങ്ങി നിരവധി പേരെ ആദരിച്ചു. കരസേനാ മേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവർ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ വ്യോമസേനയ്ക്ക് ആശംസകൾ നേർന്നു.


രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും താത്പര്യങ്ങളും എന്തു വിലകൊടുത്തും സംരക്ഷിക്കാനായി ഏത് വലിയ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ സൈന്യം സജ്ജമാണെന്ന് വായുസേന മേധാവി ആർ.കെ.എസ്. ബദൗരിയ പറഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെ നേരിടാനും ഓരോ പോരാളികളും തയ്യാറായിരിക്കണമെന്നും ബദൗരിയ ആഹ്വാനം ചെയ്തു.