saturn

കേപ് കനവെരാൽ: സൗരയൂഥത്തിലെ ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം എന്ന റെക്കോ‍ഡ് ഇനി ശനിക്ക് സ്വന്തം. ശനിയുടെ പുതിയ 20 ഉപഗ്രഹങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. ഇതോടെ മൊത്തം 82 ഉപഗ്രഹങ്ങളായി. മുമ്പ് ഒന്നാം സ്ഥാനമുണ്ടായിരുന്ന വ്യാഴത്തിന് 79 ഉപഗ്രഹങ്ങളാണുള്ളത്. യു.എസ് ഗവേഷണകേന്ദ്രമായ കാർണെഗി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് സയൻസ് ആണ് കണ്ടുപിടിത്തത്തിന് പിന്നിൽ. എന്നാൽ,​ വലിപ്പത്തിൽ ഒന്നാമത് വ്യാഴത്തിന്റെ ഉപഗ്രഹം തന്നെയാണ്. വ്യാഴത്തിന്റെ ഗാനിമെഡ് എന്ന വമ്പൻ ഉപഗ്രഹത്തിന് ഭൂമിയുടെ പകുതി വലുപ്പവുമുണ്ട്. ശനിയുടെ പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾ ചെറുതാണ്. ചിലത് പരമാവധി അഞ്ച് കിലോമീറ്ററോളം വരെ മാത്രം വ്യാസമുള്ളതാണ്. എന്നാൽ,​ ശനിയുടെ ഉപഗ്രഹങ്ങളുടേത് അവസാന കണക്കെടുപ്പല്ല. നൂറ് കണക്കിന് ചെറിയ ഉപഗ്രഹങ്ങൾ ശനിയ്ക്ക് ഇനിയും ഉണ്ടാകാം. യു.എസ് സംസ്ഥാനമായ ഹവായ്‍യിലെ ടെലസ്കോപ്പിലൂടെ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തിയത്. ഗ്രഹം രൂപപ്പെടാൻ സഹായിച്ച വസ്‍തുക്കളാകാം ഉപഗ്രഹങ്ങളായി മാറിയതെന്നാണ് കരുതുന്നത്. ശനിയുടെ 20 ഉപഗ്രഹങ്ങൾക്ക് പേരിടാനും കാർണെഗി കേന്ദ്രം തയാറെടുക്കുന്നുണ്ട്. ഇതിനായി പൊതുജനങ്ങളിൽ നിന്ന് ഉപദേശം തേടും.