murder

കോഴിക്കോട് : കൂടത്തായിയിൽ ഭക്ഷണത്തിൽ മാരക വിഷം കലർത്തി ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽവാസി. പൊന്നാമറ്റം വീടിന് എതിർവശത്തെ അന്താനത്ത് വീട്ടിലെ മുഹമ്മദ്ബാവയാണ് പള്ളിസെമിത്തേരിയിലെ കല്ലറ തുറന്നുള്ള പൊലീസ് പരിശോധനയിൽ പൊന്നാമറ്റം കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ നടത്തിയത്. കൊല്ലപ്പെട്ട റോയിയുടെ സഹോദരിയായ റെഞ്ചി തോമസിനും സഹോദരൻ റോജോയ്ക്കും മാത്രമാണ് കല്ലറ തുറന്ന് പരിശോധന നടത്താനായി വാദിച്ചിരുന്നത്. കുട്ടിക്കാലം മുതൽക്കേ ഈ വീടുമായി അടുത്ത ബന്ധമുള്ള താനും ഇവർക്കൊപ്പം കല്ലറ തുറക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കല്ലറ തുറന്നപ്പോൾ കാര്യങ്ങൾ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ തങ്ങൾക്ക് നാട്ടിലിറങ്ങി നടക്കാൻ പോലുമാവില്ലായിരുന്നു. ഈ വിഷയത്തിൽ അത്രകണ്ട് എതിർപ്പ് കുടുംബാംഗങ്ങൾക്കിടയിലുണ്ടായിരുന്നു. രണ്ടുമാസമായി ഇത്തരത്തിലുള്ള മാനസിക സംഘർഷത്തിലൂടെയാണ് താൻ കടന്ന് പോയതെന്നും ബാവ പറയുന്നു. കല്ലറ തുറന്ന് പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോളി കുറ്റസമ്മതം നടത്തിയത്.

സ്വത്ത് തർക്കത്തിന്റെ പേരിൽ വീട്ടുകാർ തമ്മിലുള്ള കേസാണിതെന്നാണ് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചിരുന്നത്. അതിനാൽ തന്നെ കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് അന്നു രാവിലെപോലും ബന്ധുക്കൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ കല്ലറതുറന്ന് സത്യം പുറത്തുവന്നപ്പോൾ അവർ നിലപാട് മാറ്റിയെന്നും മുഹമ്മദ് ബാവ മാദ്ധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.