news

1. കൂടത്തായി ദുരൂഹ മരണങ്ങള്‍ക്ക് പിന്നില്‍ വന്‍ ആസൂത്രണമെന്ന് അന്വേഷണ സംഘം കോടതിയില്‍. കേസിന്റെ വേരുകള്‍ കട്ടപ്പനയിലുമുണ്ട്. വിശദമായ അന്വേഷണം നടത്തിയാലേ മുഴുവന്‍ ചുരുളുകളും അഴിയുകയുള്ളൂ. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. വിശദമായ തെളിവെടുപ്പിന് ആയാണ് 15 ദിവസം കസ്റ്റഡിയില്‍ ചോദിച്ചതെന്ന് അന്വേഷണ സംഘം താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.


2. കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്. അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്യുകയാണ്
3. കൂടത്തായി ദുരൂഹ മരണങ്ങള്‍ ആറ് പ്രത്യേക സംഘങ്ങളായി അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ജോളി കോയമ്പത്തൂരിലേക്ക് നടത്തിയ നിരന്തര യാത്രകളും അന്വേഷണ സംഘം പരിശോധിക്കും. ജോളിക്ക് മൂന്ന് ഫോണുകള്‍ ഉണ്ടായിരുന്നു എന്നും കസ്റ്റഡിയില്‍ എടുത്ത ദിവസവും ഫോണില്‍ സംസാരിച്ചിരുന്നു എന്നുമുള്ള ഭര്‍ത്താവ് ഷാജുവിന്റെ മൊഴിയിലും അന്വേഷണം
4 കൂടത്തായി കൂട്ട കൊലപാതക കേസില്‍ വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിക്ക് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജോളിക്ക് സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്ന റവന്യൂവകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടിയെടുക്കാനും അന്വേഷണം നടത്താനുമാണ് നിര്‍ദ്ദേശം. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ പ്രാഥമിക അന്വേഷണം നടത്താന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു
5 കളക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാറും നിലവില്‍ തഹസില്‍ദാറുമായ വനിത ഉദ്യോഗസ്ഥ അടക്കമുള്ളവര്‍ക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വനിത ഉദ്യോഗസ്ഥയ്ക്ക് എതിരേയും താമരശേരി തഹസില്‍ദാര്‍ ഓഫീസ്, കൂടത്തായി വില്ലേജ് ഓഫീസ് എന്നിവടങ്ങളിലെ ജീവനക്കാര്‍ക്ക് എതിരേയും അന്വേഷണം ഉണ്ടാകും. അന്വേഷണം സംബന്ധിച്ച നിര്‍ദ്ദേശം റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി നല്‍കിയത്.
6 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് ജാവദേക്കര്‍ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്.
7 50 ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര തീരുമാനം ഗുണം ചെയ്യും. 2020 ജൂലായ് മുതലാണ് ഈ തീരുമാനം നടപ്പിലാകുക. നേരത്തെ 12 ശതമാനം ആയിരുന്ന ക്ഷാമബത്ത 17 ശതമാനമായി ഉയര്‍ത്തുമ്പോള്‍ 15,909.35 കോടി രൂപ പദ്ധതിക്കായി കേന്ദ്രം നീക്കിവയ്‌ക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. ക്ഷാമബത്തയില്‍ ഒറ്റത്തവണ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നത് ഇത് ആദ്യമാണെന്നും വിവിധ മേഖലകള്‍ക്ക് വേണ്ടിയുള്ള മറ്റ് ചില പദ്ധതികളും കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു. ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് കേന്ദ്രം ഈ തീരുമാനം കൈക്കൊണ്ടത്.
8 സംസ്ഥാന സര്‍ക്കാരിന് എതിരായ എന്‍.എസ്.എസ് വിമര്‍ശനങ്ങളില്‍ അപാകതകള്‍ ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍.എസ്.എസിന് ഇതുവരെ നിലപാട് മാറ്റേണ്ടി വന്നിട്ടില്ല. നൂറ് ശതമാനം ശരിയായ നിലപാട് മാത്രമേ എന്‍.എസ്.എസ് സ്വീകരിക്കുകയുള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞു
9 ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിന്റെ ഇടതു പവേശന വാര്‍ത്ത മാദ്ധ്യമ സൃഷ്ടിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
10 പധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകള്‍ക്ക് ആയി പ്രത്യേക വിമാനം എത്തുന്നു എന്ന് റിപ്പോര്‍ട്ട്. വിമാന നിര്‍മ്മാണ കമ്പനി ആയ ബോയിംഗ് വിമാനം വ്യോമസേനയ്ക്ക് കൈമാറും എന്ന് റിപ്പോര്‍ട്ട്. നിലവില്‍ എയര്‍ ഇന്ത്യ ചാര്‍ട്ട് ചെയ്യുന്ന വിമാനങ്ങളിലാണ് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. ഇതിന് പകരമായാണ് വ്യോമസേന പുതിയ വിമാനം വാങ്ങുന്നത്
11ലോകത്തെ 90 ശതമാനം രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുക ആണ് എന്ന് ഐ.എം.എഫ്. ഇന്ത്യ പോലെ വളര്‍ന്നു വരുന്ന സമ്പദ്ഘടനകളില്‍ ഇത് പ്രകടമാണ് എന്ന് ഐ.എഫ്.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ഐ.എം.എഫ് പ്രവചനം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും എന്നും ക്രിസ്റ്റലീന വ്യക്തമാക്കി
12സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 28,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്
13മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ കൂടത്തായി കൊലപാതക പരമ്പരകള്‍ എഴുതുന്ന തിരക്കിലാണ്. അതിനിടെ ആണ് സിനിമാക്കാരും കൂടത്തായി സിനിമയാക്കാന്‍ മത്സരിക്കുന്നത്. കൂടത്തായി കൂട്ടകൊലപാതകം മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നടി ഡിനി ഡാനിയല്‍ ആണ് തന്റെ ടീമും ഇതേ വിഷയത്തില്‍ സിനിമ ചെയ്യാന്‍ ഇരിക്കുക ആണെന്ന് വെളിപ്പെടുത്തിയത്. കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു
14ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ സിനിമ 'സെയ് റാ നരസിംഹ റെഡ്ഡി ബോക്സ് ഓഫീസ് കുത്തിപ്പു തുടരുകയാണ്. സിനിമ ഇറങ്ങി ആദ്യ ആഴ്ച പിന്തുടരുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ ആഗോള തലത്തില്‍ 200 കോടിയോട് അടുക്കുന്നു. ഈ വിജയ കുതിപ്പിനിടയില്‍ നായിക തമന്നക്ക് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ രാം ചരണും ഭാര്യയും ചേര്‍ന്ന് നല്‍കിയ വിലപിടിപ്പുള്ള വജ്ര മോതിരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. രാം ചരണിന്റെ ഭാര്യ ഉപാസന കോനിഡെല്ലയാണ് ട്വിറ്ററിലൂടെ ഈ സമ്മാനത്തിന്റെ കഥ പുറത്തു വിട്ടത്. തമന്ന ഈ മോതിരവുമായി നില്‍ക്കുന്ന ചിത്രമാണ് ഉപാസന പങ്കുവെച്ചത്