തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ തിനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ. സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചതു താനല്ലെന്നും ഏഴ് പേജുള്ള വിശദീകരണക്കുറിൽ ശ്രീറാം പറയുന്നു. തന്റെ വാദം കേൾക്കണമെന്നും സർവീസിൽ തിരിച്ചെടുക്കണമെന്നും വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ശ്രീറാമിന്റെ സസ്പെൻഷൻ സർക്കാർ ആറുമാസത്തേക്ക് കൂടി നീട്ടി.
മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോൾ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പിൽ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂർവമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോൾ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. താൻ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികൾ ശരിയല്ലെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
ഓഗസ്റ്റ് 3 രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു. മ്യൂസിയത്തിനു സമീപം പബ്ലിക്ക് ഓഫിസിനു മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ ബഷീർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചു.