aroor

തിരുവനന്തപുരം: അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായ പൂതന പരാമർശത്തിൽ മന്ത്രി ജി. സുധാകരൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമർശം. അതിൽ ചട്ടലംഘനമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

മന്ത്രിയുടെ പരാമർശത്തിൽ ദുരുദ്ദേശ്യമൊന്നും കണ്ടെത്താനായില്ല. കളക്ടറുടെയും എസ്.പിയുടെയും റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. ജി സുധാകരന്റെ വിശദീകരണവും പ്രസം​ഗത്തിന്റെ വീഡിയോയും തിരഞ്ഞടുപ്പ് കമ്മീഷൻ പരിശോധിച്ചിരുന്നു.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്റെ പരാമർശം. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി.സുധാകരൻ ആരോപിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് മന്ത്രിക്കെതിരെ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു


അതേസമയം തനിക്കെതിരായ ആരോപണത്തിൽ മന്ത്രി ജി സുധാകരനും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. യു.ഡി.എഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ചാണ് ജി സുധാകരൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും സുധാകരൻ വ്യക്തമാക്കി.