തിരുവനന്തപുരം: കിഴക്കേനടയിൽ വിളംബര ദീപം തെളിച്ചതോടെ ആറു വർഷത്തിലൊരിക്കൽ നടത്തിവരുന്ന മുറജപത്തിനും ലക്ഷദീപത്തിനുമൊരുങ്ങി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപം നവംബർ 21ന് ആരംഭിക്കും. 2020 ജനുവരി 15ന് നടക്കുന്ന ലക്ഷദീപത്തോടെയാണ് മുറജപം അവസാനിക്കുക. വിവിധ ദേശങ്ങളിൽ നിന്നുള്ള വേദ പണ്ഡിതർ എത്തുന്നതോടെ ശ്രീപദ്മനാഭ ക്ഷേത്ര പരിസരവും പദ്മതീർത്ഥവും വേദ മന്ത്രധ്വനികളാൽ മുഖരിതമാകും. ഋക്ക്, യജൂർ, സാമ വേദ മന്ത്രങ്ങളാണ് ജപിക്കുക.
മുറജപത്തിന്റെ സമാപനത്തിന് ക്ഷേത്രഗോപുരവും പദ്മതീർത്ഥക്കരയും ദീപപ്രഭയിൽ ആറാടും. വൻസംഘം ഭക്തർ ക്ഷേത്രദർശനത്തിനും മകര ശീവേലി തൊഴാനും എത്തും. മലബാറിൽ നിന്നും മദ്ധ്യ കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള വേദ പണ്ഡിതർ ഇൗ മാസാവസാനത്തോടെ എത്തിത്തുടങ്ങും. ഇവർക്ക് താമസ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ ക്ഷേത്രത്തിൽ ആരംഭിച്ചു. മുറജപത്തിനായുള്ള വേദികൾ ഒരുക്കുന്നതടക്കമുള്ള പ്രവൃത്തികളും വൈകാതെ തുടങ്ങും. രണ്ടുലക്ഷം രൂപയാണ് മുറജപത്തിന്റെ ഒരുദിവസത്തെ ചെലവ്. ലക്ഷദീപത്തിന് നാലു ലക്ഷം രൂപയും. ആകെ ചെലവ് മൂന്നരക്കോടിയാണ് പ്രതീക്ഷിക്കുന്നത്.
ശ്രീപദ്മനാഭസ്വാമി പ്രീതിക്കായി തിരുവിതാംകൂർ രാജാക്കന്മാർ നടത്തിവന്നിരുന്ന യാഗമാണ് മുറജപം. മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ള മുറജപ ആചരണം തിരുവിതാംകൂർ രാജഭരണകാലത്തെ ഏറ്റവും വലിയതും ചെലവേറിയതുമായ ചടങ്ങുകളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. രാജഭരണം അവസാനിച്ചിട്ടും ക്ഷേത്രാധികൃതർ മുൻകൈയെടുത്ത് ആറു വർഷത്തിലൊരിക്കലുള്ള മുറജപ യാഗം മുടക്കമില്ലാതെ നടത്തിപ്പോരുന്നു. 2014ലായിരുന്നു കഴിഞ്ഞ മുറജപം.
മുറജപം എങ്ങനെ
മുറജപമെന്നാൽ മുറയ്ക്കുള്ള ജപം എന്നാണ് അർത്ഥം. 8 ദിവസം വീതമുള്ള 7 വേദജപങ്ങൾ ചേർന്നതാണ് ഒരു മുറജപം. വേദപണ്ഡിതന്മാരാണ് മുറജപത്തിൽ പങ്കെടുക്കുന്നത്. സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും ചൊല്ലും. വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകളാണ് മുറപോലെ നടക്കുക. അതുകൊണ്ടാണ് ചടങ്ങിനെ മുറജപം എന്നു വിളിക്കുന്നത്.
ദിവസവും രാവിലെ 6.30 ന് മന്ത്രോച്ചാരണം ആരംഭിക്കും. മുറജപത്തിന്റെ തുടക്കത്തിൽ നടത്തുന്ന ജലജപം പ്രധാന ചടങ്ങാണ്. വേദപണ്ഡിതരെല്ലാം ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ പദ്മതീർത്ഥത്തിലാണ് ജലജപം നടത്തുന്നത്. വടക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ധാരാളം പണ്ഡിതന്മാർ ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനുമായി എത്തും.
നവംബർ 21 ന് ആദ്യ മുറജപത്തിന്റെ ആദ്യമുറ തുടങ്ങും. അന്ന് രാത്രി സിംഹാസന വാഹനത്തിൽ പൊന്നും ശീവേലി നടക്കും. 28ന് ആദ്യമുറ അവസാനിക്കും. 29ന് തുടങ്ങുന്ന രണ്ടാം മുറജപം ഡിസംബർ 6നും, അടുത്ത ദിവസം തുടങ്ങുന്ന മൂന്നാം മുറജപം 14നും, 15ന് തുടങ്ങുന്ന നാലാം മുറജപം 22നും, 23ന് തുടങ്ങുന്ന അഞ്ചാം മുറജപം 30നും അവസാനിക്കും. ഡിസംബർ 31ന് തുടങ്ങുന്ന ആറാം മുറജപം ജനുവരി 7ന് സമാപിക്കും. 8ന് ആരംഭിക്കുന്ന അവസാനത്തെ ഏഴാം മുറജപം 15ന് അവസാനിക്കും. ഉത്തരായന ആരംഭവും മകരം ഒന്നും ചേർന്ന 15നാണ് ലക്ഷദീപം. രാത്രി മകര ശീവേലി ഉണ്ടായിരിക്കും. മുറജപത്തിന്റെ ഓരോ മുറയും അവസാനിക്കുന്ന ദിവസം രാത്രി ക്ഷേത്രത്തിൽ വിവിധ വാഹനങ്ങളിൽ പൊന്നും ശീവേലി ഉണ്ടായിരിക്കും.
മുറജപത്തിന്റെ ചരിത്രം
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിലൊരിക്കൽ ശ്രീപദ്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന യാഗമാണ് മുറജപം. ഇതിന്റെ ആരംഭം കുറിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. രാജ്യഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണം കൂട്ടേണ്ടി വരമ്പോഴും മറ്റും മനഃപൂർവമല്ലാതെ ഉണ്ടാകുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്. ഇതിന്റെ കാർമ്മികത്വത്തിലേക്കായി പ്രശസ്തരായ ഓത്തന്മാർ (വേദ പാണ്ഡിത്യമുള്ള ബ്രഹ്മണന്മാർ) ഒത്തുചേരും. മുറജപ പര്യവസാന ഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ് എഴുന്നള്ളി ശ്രീപദ്മനാഭ സ്വാമിക്ക് ആനയെ നടയ്ക്കിരുത്തും.