kaumudy-news-headlines

1. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു ജോളിക്കൊപ്പം അറസ്റ്റിലായ പ്രജികുമാറിനെയും മാത്യുവിനെയും പൊന്നാമറ്റത്ത് എത്തിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് വലിയ സുരക്ഷയാണ് പൊലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൊല നടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് കണ്ടെത്താനാണ് പൊലീസ് പ്രധാനമായും ശ്രമിക്കുന്നത്.


2. സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നാണ് ചോദ്യം ചെയ്യലില്‍ ജോളി നല്‍കിയ മൊഴി. ജോളി ജോലി ചെയ്തതെന്ന് അവകാശപ്പെട്ട എന്‍.ഐ.ടി കാമ്പസിനു സമീപമുള്ള ഫ്ളാറ്റിലും തെളിവെടുപ്പ് നടത്തും. ഇവിടെ ഇവര്‍ താമസിച്ചിരുന്നത് ആയാണ് വിവരം. ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്
3. കൊലപാതക പരമ്പരയില്‍ ആറു മരണങ്ങളിലും പ്രത്യേകം കേസ് എടുത്ത് പൊലീസ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രം ആയിരുന്നു പൊലീസ് കേസ് എടുത്തിരുന്നത്. 2002 മുതല്‍ 2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകമായി ഇന്ന് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ് കൊലപാതകങ്ങളും നടത്തിയത് താന്‍ എന്ന് ജോളി സമ്മതിച്ചിരുന്നു. നാല് പേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി എന്നും ജോളി മൊഴി നല്‍കി ഇരുന്നു
4.. സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്ലറ്റിക്ക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കായിക വകുപ്പ് അന്വേഷണം തുടങ്ങി. കേരള സര്‍വകലാശാല കായിക വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ സിന്തറ്റിക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മത്സരം നടത്തിയ ഒഫീഷ്യലുകളുടെ മൊഴിയും രേഖപ്പെടുത്തും
5.. ഇന്നലെ അഫീലിന്റെ മാതാപിതാക്കളെ കണ്ട് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അത്ലറ്റിക് മീറ്റിലെ വളണ്ടിയര്‍ ആയിരുന്ന അഫീലിന്റെ തലയില്‍ ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഹാമര്‍ വന്ന് വീഴുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കുട്ടിയ്ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചികിത്സയും ഒരുക്കിയിരുന്നു. അഫീലിന്റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പാല നഗരസഭയും അറിയിച്ചിരുന്നു
6.. സാക്സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69-ാം വയസിലെ വിയോഗം ഇന്ന് പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍. ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സാക്സഫോണിനെ കര്‍ണാടക സംഗീതവുമായി ബന്ധപ്പെടുത്തിയ കദ്രി ഗോപാല്‍നാഥിനെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്
7.. ഇന്ത്യചൈന രണ്ടാം അനൗപചാരിക ഉച്ചകോടിയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് ഇന്ന് തുടക്കം. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനിലാണ് ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നത്. ചെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കു പുറമെ ഇന്ത്യയില്‍നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയില്‍നിന്ന് കേന്ദ്ര വിദേശകാര്യ കമ്മിഷന്‍ ഡയറക്ടര്‍ യാങ് ജിയേചി, വിദേശകാര്യ മന്ത്രി വാജ് യി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കു ശേഷം കരാറുകളോ സംയുക്ത പ്രസ്താവനയോ ഉണ്ടാകില്ല. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത നിലനില്‍ക്കെത്തന്നെ സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗമാണ് ഉച്ചകോടിയില്‍ ആരായുക
8.. ഇന്ത്യ- ചൈന ഉച്ചകോടിയില്‍ അജണ്ടയിലില്ലാത്ത കശ്മീര്‍ വിഷയം ചര്‍ച്ചയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വിഷയത്തില്‍ പാകിസ്ഥാന്‍ അനുകൂല നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചൈന. ഉച്ചയ്ക്ക് രണ്ടുമണിക്കു ചെന്നൈയില്‍ എത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒന്നിച്ചിരിക്കും. ചുറ്റുമുള്ള അയല്‍ രാജ്യങ്ങളില്‍ സ്വാധീനം വര്‍ധിപ്പിച്ചു ഇന്ത്യയെ വരിഞ്ഞു മുറുക്കയെന്ന തന്ത്രമാണ് ചൈന നടപ്പിലാക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചിരുന്നു കശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു തൊട്ടുമുമ്പുള്ള ചൈനയുടെ നിലപാട്
9.. കര , വ്യോമ,നാവിക മേഖലകള്‍ ഉള്‍പെടുന്ന ത്രിതല സുരക്ഷയാണ് ചെന്നൈയില്‍ ഒരുക്കിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് എത്തുന്ന സമയത്ത് ചെന്നൈയിലെ ആകാശത്ത് മറ്റു വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പെടുത്തി. വിമാനത്താവളത്തില്‍ തമിഴ് പാരമ്പര്യ കലകളോെടയാണ് സ്വീകരണം. ഇന്നു വൈകിട്ട് പ്രധാനമന്ത്രിക്കൊപ്പം ചൈനീസ് പ്രസിഡന്റ് പഞ്ചരഥം,അര്‍ജുന തപസ്, തീരക്ഷേത്രം എന്നീ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്നു പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിലും പങ്കെടുക്കും