കൊച്ചി : തെരുവു കച്ചവടക്കാർക്ക് സ്ഥലവും സൗകര്യവും നൽകണമെന്ന നിയമവും കോടതി വിധികളും പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കൊച്ചി നഗരസഭയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കാരണം വിശദീകരിച്ച് ബുധനാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം നൽകിയില്ലെങ്കിൽ നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സർക്കാരിന് നിർദ്ദേശം നൽകുമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
കൊച്ചി നഗരസഭ നിയമവിരുദ്ധമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരനായ എ. രവി ഉൾപ്പെടെ പന്ത്രണ്ടു പേർ നൽകിയ ഹർജിയിലാണ് കോടതി വിമർശനം.
തെരുവു കച്ചവടക്കാർക്കായി നഗരസഭ രൂപീകരിച്ച ടൗൺ വെൻഡിംഗ് കമ്മിറ്റി സർവേ നടത്തി കച്ചവടക്കാരുടെ പട്ടിക നൽകിയെങ്കിലും ഇത് അപൂർണമാണെന്നു ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിൽ തള്ളിയെന്ന് ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ കൗൺസിലിന് അധികാരമില്ലെന്നും കൗൺസിലിന്റെ അനുമതി ഇതിനാവശ്യമില്ലെന്നും ഹർജിക്കാർ വാദിച്ചു.
ഹൈക്കോടതി പറഞ്ഞത് :
പട്ടിക തള്ളിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം.
കൗൺസിൽ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടോ?
കോടതി വിധികൾ നടപ്പാക്കാൻ നഗരസഭാ കൗൺസിലിന് ബാദ്ധ്യതയുണ്ട്.
ഇതു പാലിക്കാത്തത് തികഞ്ഞ അനാസ്ഥയും ധാർഷ്ട്യവുമാണ്.
സർക്കാരിന്റെ വാദം :
തെരുവു കച്ചവടക്കാരുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും ചട്ടങ്ങളും നഗരസഭ
സമയബന്ധിതമായി നടപ്പാക്കേണ്ടിയിരുന്നു.
പല ക്ഷേമപദ്ധതികളും നഗരസഭയുടെ അനാസ്ഥ മൂലം ഫലം കണ്ടില്ല.
ഹർജിക്കാരുടെ വാദങ്ങൾ:
തെരുവു കച്ചവടക്കാർക്ക് പ്രത്യേക സ്കീം നടപ്പാക്കുന്നതിനെ മേയർ എതിർക്കുന്നു.
ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗം ചേരാറില്ല.
കമ്മിറ്റിയോട് ആലോചിക്കാതെ നഗരസഭാ സെക്രട്ടറി ഏകപക്ഷീയമായി നടപടിയെടുക്കുന്നു.
കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒഴിപ്പിക്കാൻ കഴിയില്ല.
തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് സ്റ്റേയുണ്ടെങ്കിലും നടപടികൾ തുടരുന്നു.