crime-

കാസർകോട്: വിദ്യാനഗറിൽ നിന്ന് കാണാതായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി പുഴയിൽ കെട്ടിത്താഴ്ത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ ഭർത്താവ് സെൽജോയെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിനിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ സെൽജോ ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയിൽ ഉപേക്ഷിച്ചതായി പൊലീസിന് മൊഴി നൽകിയിരുന്നു. പ്രമീളയെ കഴുത്തിൽ കയർ മുറുക്കി കൊന്നതിന് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.


മൃതദേഹം കണ്ടെത്താൻ ചന്ദ്രഗിരിപ്പുഴയിൽ വിപുലമായ തെരച്ചിൽ നടത്തി. മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഒന്നും കണ്ടെത്തിയില്ല. പുഴയിലെ അടിയൊഴുക്കും, ആഴവുമാണ് തെരച്ചിലിന് തടസമാകുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനൊപ്പം തെരച്ചിലും ഊർജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.

സംഭവ ദിവസം രാത്രി വൈകി സെൽജോയുടെ ഓട്ടോറിക്ഷ തെക്കിൽപാലത്തിന്റെ ഭാഗത്തേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയിൽ ഉപേക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ എത്തിയെങ്കിലും സാധിച്ചില്ലെന്നും സെൽജോ മൊഴി നല്‍കിയിട്ടുണ്ട്.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സെൽജോ തന്നെ വിദ്യാനഗർ പൊലീസിനെ സമീപിക്കുകയായിരുന്നു. കാസർകോട് കളക്ടറേറ്റിലെ താത്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതൽ കാണാതായി എന്നാണ് ഭർത്താവ് നൽകിയ പരാതിയിൽ പറഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രമീളയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സിൽജോയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഭർത്താവിനെ വിദ്യാനഗർ സി..ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കിൽ പാലത്തിന് സമീപം ചന്ദ്രഗിരിപ്പുഴയിൽ കല്ലുകെട്ടി താഴ്ത്തിയെന്ന് ഇയാൾ വെളിപ്പെടുത്തിയത്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സെൽജോയും, കൊല്ലം സ്വദേശിനിയായ പ്രമീളയും വർഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. സെൽജോയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സൂചന. സെൽജോയുടെ വനിതാ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.