കൊച്ചി: തീരദേശ പരിപാലനനിയമം ലംഘിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളെ തീരുമാനിച്ചു. മുംബയ് ആസ്ഥാനമായ എഡിഫൈസ് എൻജിനിയറിംഗിനെയും ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസിനെയും ഏൽപ്പിക്കാനാണ് തീരുമാനം. ഇന്ന് നടക്കുന്ന മരട് നഗരസഭാ കൗൺസിലിന്റെ അംഗീകാരം കൂടി നേടിയാൽ തീരുമാനം ഔദ്യോഗികമാകും. തുടർന്ന് ഫ്ലാറ്റുകൾ കമ്പനികളെ ഏൽപ്പിക്കും. ഇൻഡോറിൽ നിന്നെത്തിയ വിദഗ്ദ്ധൻ ശരത് ബി സർവത്തെ ഇന്നലെ രാവിലെ ഫ്ലാറ്റുകൾ സന്ദർശിച്ചു. തുടർന്ന് സബ് കളക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ മരട് നഗരസഭയിൽ ചേർന്ന യോഗത്തിലാണ് കമ്പനികളെ തീരുമാനിച്ചത്.
രാവിലെ നഗരസഭയിൽ എത്തിയ സർവത്തെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗുമായും ചർച്ച നടത്തി. കെ.എം.ആർ.എൽ, മലിനീകരണ നിയന്ത്രണ ബോർഡ് അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഗോൾഡൻ കായലോരം ഫ്ലാറ്റാണ് സംഘം ആദ്യം പരിശോധിച്ചത്. തുടർന്ന് സാങ്കേതികസമിതി അംഗങ്ങൾക്കൊപ്പം എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ജെയിൻ കോറൽകോവ്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളും സംഘം പരിശോധിച്ചു. എഡിഫൈസ് കമ്പനിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ഫ്ലാറ്റുകൾ പരിശോധിച്ചു. ഇവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡെമോളിഷൻ കമ്പനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെയാവും ഫ്ലാറ്റുകൾ പൊളിക്കുകയെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. കളക്ടർ എസ്. സുഹാസും ഫ്ലാറ്റുകൾ സന്ദർശിച്ചു.
നിമിഷങ്ങൾക്കുള്ളിൽ
ഫ്ലാറ്റുകൾ തവിടുപൊടി
ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പായി കെട്ടിടത്തിന്റെ രൂപരേഖയും ഘടനയും കമ്പനികൾ വിശദമായി പരിശോധിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം നിലംപതിക്കും. വെറും 100 മീറ്റർ ദൂരത്തേക്കേ പൊടിപടലങ്ങൾ പൊങ്ങുകയുള്ളൂ. അതുതന്നെ മിനിട്ടുകൾക്കുള്ളിൽ അടങ്ങും. പൊളിക്കൽ സംബന്ധിച്ച കാര്യങ്ങൾ സബ് കളക്ടർ ശനിയാഴ്ച നഗരസഭ കൗൺസിലിൽ വിശദീകരിക്കും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂന്നു വാർഡുകളിലായി പരിസരവാസികളുടെ ആശങ്ക പരിഹരിക്കാനായി യോഗം വിളിച്ചിട്ടുണ്ട്. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ അടുത്ത യോഗങ്ങൾ 14നും 17നും ആണ് നിശ്ചയിച്ചിരിക്കുന്നത്.