കൊടുങ്ങല്ലൂർ: ആറ് മാസത്തിലേറെ നീണ്ട തടവിൽ നിന്നും പുറത്തിറങ്ങിയ ബജ്‌റംഗ്ദള്‍ നേതാവ് കേസ് വന്നപ്പോൾ നേതാക്കൾ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് സംഘടന വിട്ടു. സംഘടനയുടെ തൃശൂർ ജില്ലാ സെക്രട്ടറിയും എടവിലങ്ങ് സ്വദേശിയുമായ ഗോപിനാഥനാണ് സംഘടനാ പ്രവർത്തനം നിറുത്തിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മാന്യമായി ജീവിച്ചാൽ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അല്ലെങ്കിൽ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ആത്മാർത്ഥത ഫേസ്ബുക്കില്‍ മാത്രം ഉണ്ടായാൽ പോരെന്നുമാണ് ഗോപിനാഥന്റെ പോസ്റ്റ്. കഴിഞ്ഞ വർഷം വി.പി. തുരുത്തിൽ മത പരിവർത്തനത്തിനെത്തിയെന്ന് പറഞ്ഞ് പാസ്റ്റർമാരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ ഗോപിനാഥന്‍ 192 ദിവസം തടവിൽ കഴിഞ്ഞിരുന്നു.
മത പ്രചരണാർത്ഥമുള്ള ലഘുലേഖകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും പാസ്റ്റർമാരെ തടയുന്നതുമൊക്കെ ഇവർ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചത് സമൂഹ മാദ്ധ്യമങ്ങളിലേക്ക് എത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതുമായി ബന്ധപ്പെട്ട കേസ് പരസ്പര ധാരണയിൽ ഒത്തു തീർപ്പിലെത്തിയെത്തിയിരുന്നു.
ഗോപിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക്കില്‍ മാത്രം പോരാ പ്രവൃത്തിയില്‍ ആണ് കാണിക്കേണ്ടത്. ഞാന്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം. രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിറുത്തുന്നു.